അസമിലെ പൗരത്വ പ്രതിഷേധ സമരത്തില്‍ പങ്കെടുത്തതിന് ആക്ടിവിസ്റ്റും ശിവസാഗര്‍ എംഎല്‍എയുമായ അഖില്‍ ഗൊഗോയിക്കെതിരേ ചുമത്തിയ യുഎപിഎ പ്രത്യേക എന്‍ഐഎ കോടതി ഒഴിവാക്കി. പൗരത്വ സമര സമയത്ത് ഗൊഗോയി കലാപത്തിന് ആഹ്വാനം ചെയ്തുവെന്നായിരുന്നു എന്‍ഐഎ ആരോപിച്ചത്. ഇതേ കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവരുടെ പേരിലുളള യുഎപിഎയും കോടതി ഒഴിവാക്കി.ഇവര്‍ക്കെതിരേ ചുമത്തിയ കേസ് നിലനില്‍ക്കുകയില്ലെന്ന് സ്‌പെഷ്യല്‍ കോടതി ജഡ്ജി പ്രന്‍ജല്‍ ദാസ് വിധിന്യായത്തില്‍ നിരീക്ഷിച്ചു.
ഡിസംബര്‍ 2019 ലാണ് ഗൊഗോയിയും ജഗത്ജിത് ഗൊഹെയ്ന്‍, ഭൂപെന്‍ ഗൊഗോയി എന്നിവരും അറസ്റ്റിലായത്.
അസമിലെ റെയ്‌ജോര്‍ ദളിന്റെ പ്രസിഡന്റാണ് ഗൊഗോയ്. ചബുവ പൊലീസ് സ്‌റ്റേഷനില്‍ ചുമത്തിയ ഇതേ കേസില്‍ നേരത്തെ കോടതി ഗൊഗോയിക്കും സഹപ്രവര്‍ത്തകര്‍ക്കും ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ കേസ് പിന്നീട് എന്‍ഐഎക്ക് കൈമാറുകയായിരുന്നു.
ചന്ദ്മരി, ചബുവ പൊലീസ് സ്റ്റേഷനുകളിലായി പൊലീസ് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. അനധികൃതമായി കൂട്ടം ചേര്‍ന്നതിനും മാരകായുധങ്ങള്‍ ഉപയോഗിച്ചതിനുമായിരുന്നു കേസ്.
ചന്ദ്മരി പൊലീസ് സ്‌റ്റേഷനില്‍ ചുമത്തിയ കേസിൽ ഇന്ന് വാദം കേള്‍ക്കും. ആ കേസും എന്‍ഐഎക്ക് കൈമാറിയിരുന്നു.