Pravasimalayaly

ക്ലിഫ് ഹൗസിൽ പുതിയ പശുതൊഴുത്തും ചുറ്റുമതിലും, ചിലവ് 42.90 ലക്ഷം രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പുതിയ പശുതൊഴുത്തിനും ചുറ്റുമതിൽ നിർമ്മാണത്തിനുമായി  42.90 ലക്ഷം രൂപ അനുവദിച്ചു. ചീഫ് എൻജിനീയർ നൽകിയ എസ്റ്റിമേറ്റ് പരിശോധിച്ചാണ് പൊതുമരാമത്ത് വകുപ്പ് നടപടി.

പൊതുമരാമത്ത് ചീഫ് എഞ്ചിനിയറുടെ വിശദമായ എസ്റ്റിമേറ്റിൽ 42. 90 ലക്ഷം രൂപയാണ് ക്ലിഫ് ഹൌസിലെ കേടുപാടുള്ള മതിലിനും പശു തൊഴുത്ത് പണിയുന്നതിനുമായിഅനുവദിച്ചിരിക്കുന്നത്. 2018 ഡിഎസ്ആർ പ്രകാരമാണ് എസ്റ്റിമേറ്റ് കണക്കാക്കിയിരിക്കുന്നത്. 

മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടിയും എസ്കോർട്ടിനായും വീണ്ടും വാഹനങ്ങൾ വാങ്ങുന്നു. മുഖ്യമന്ത്രിക്ക് കിയയും എസ്കോർട്ടിന് മൂന്ന് ഇന്നോവയുമാണ് വാങ്ങുന്നത്. ഇതിനായി 88,69,841 രൂപ അനുവദിച്ച് ഉത്തരവായി.

ഒരു കിയ കാര്‍ണിവലിന് 33,31,000 രൂപ വില വരും. നിലവിൽ മുഖ്യമന്ത്രിക്ക് എസ്കോർട്ട് പോകുന്ന രണ്ട് കറുത്ത ഇന്നോവകൾ വടക്കൻ ജില്ലയിൽ ഉപയോഗിക്കും. 

സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രിക്കായി ലക്ഷങ്ങള്‍ മുടക്കി ആഡംബര കാര്‍ വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ സ് ശബരീനാഥന്‍ രംഗത്തെത്തിയിരുന്നു. ഇടയ്ക്കിടെ  വാഹനം മാറ്റുന്ന നമ്മുടെ മലയാളം സൂപ്പർ താരങ്ങൾ സിഎമ്മിന്‍റെ മുന്നിൽ തോറ്റു പോകുമല്ലോ എന്നാണ് ശബരിയുടെ പരിഹാസം.

‘കെഎസ്ആര്‍ടിസി ശമ്പളം കൊടുത്തില്ലെങ്കിൽ എന്താ? പഞ്ചായത്തുകൾക്കുള്ള സർക്കാർ വിഹിതം കുറഞ്ഞാൽ എന്താ? വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് ഇല്ലെങ്കിൽ എന്താ,പിന്നീട് എപ്പോഴെങ്കിലും പണം കൊടുത്താൽ  മതിയല്ലോ!’- ശബരി ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചിരുന്നു

Exit mobile version