Pravasimalayaly

ഇന്നത്തെ വാർത്തകൾ ഇതുവരെ

വാർത്തകൾ വിരൽത്തുമ്പിൽ*സായാഹ്‌ന വാർത്തകൾ*2021 നവംബർ 16 | 1197 വൃശ്ചികം 01 | ചൊവ്വ – രേവതി

ℹ️📰📰📰📰📰📰📰📰📰ℹ️🔳സിഎജി റിപ്പോര്‍ട്ടിനെ ചൊല്ലി കേരളത്തിലടക്കം രാഷ്ട്രീയ വിവാദം തുടരുന്നതിനിടെ സിഎജിയുടെ സേവനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുന്‍ സര്‍ക്കാരിന്റെ കള്ളക്കളികള്‍ പുറത്ത് കൊണ്ടുവന്നത് സിഎജിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓഡിറ്റിനെ ഭയപ്പാടോടെ കണ്ടിരുന്ന കാലം മാറി. രാജ്യത്തിന്റെ പുരോഗതിയില്‍ സിഎജി നിര്‍ണ്ണായക പങ്കുവഹിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. പ്രഥമ ഓഡിറ്റ് ദിനത്തിന്റെ ഭാഗമായുള്ള ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

🔳കള്ളപ്പണം സംബന്ധിച്ച പാന്‍ഡോര പേപ്പഴ്സിന്റെ വെളിപ്പെടുത്തലുകളില്‍ അന്വേഷണ സംഘം നടപടി തുടങ്ങി. അനധികൃത നിക്ഷേപം നടത്തിയെന്ന റിപ്പോര്‍ട്ട് പുറത്ത് വന്ന പലര്‍ക്കും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തുന്നത്. വിദേശ നിക്ഷേപം നടത്തിയിട്ടുണ്ടോ, നിക്ഷേപം ഉണ്ടെങ്കില്‍ നിയമാനുസൃതം വെളിപ്പെടുത്തിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത തേടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇന്ത്യക്കാരായ മുന്നൂറിലധികം പേരുടെ നിക്ഷേപങ്ങളുടെ വിവരങ്ങള്‍ പാന്‍ഡോര പേപ്പേഴ്‌സിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. മാധ്യമപ്രവര്‍ത്തകരുടെ അന്താരാഷ്ട്ര കൂട്ടായ്മ നടത്തിയ അന്വേഷണത്തിലാണ് ലോക നേതാക്കള്‍ ഉള്‍പ്പെട്ട കള്ളപ്പണ നിക്ഷേപത്തിന്റെ വിവരങ്ങള്‍ പുറത്ത് വന്നത്. ഇന്ത്യയില്‍ നിന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍, അനില്‍ അംബാനി, വിനോദ് അദാനി ഉള്‍പ്പടെയുള്ളവരുടെ നിക്ഷേപങ്ങളെ കുറിച്ചും പാന്‍ഡോര പേപ്പേഴ്‌സിലുണ്ട്.

🔳ഭക്ഷണം കിട്ടാതെ രാജ്യത്ത് ആരും മരിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ കേന്ദ്ര സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി. ജനം വിശന്ന് മരിക്കാതിരിക്കാന്‍ സമൂഹ അടുക്കള പദ്ധതി ഉടന്‍ തയ്യാറാക്കണമെന്നും മൂന്ന് ആഴ്ച്ചയ്ക്കകം ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നും കേന്ദ്രത്തിന് കോടതി അന്ത്യശാസനം നല്‍കി.

🔳അയോധ്യ പുസ്തക വിവാദത്തില്‍ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് . ഹിന്ദുമതത്തെ പിന്തുണയ്ക്കുകയും ഹിന്ദുത്വത്തെ ചോദ്യം ചെയ്യുന്നതുമാണ് തന്റെ പുസ്തകമെന്ന് സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. വിവാദത്തിന്റെ പേരിലുള്ള ഭീഷണിയെയും ആക്രമണത്തെയും താന്‍ മുഖവിലക്ക് എടുക്കുന്നില്ലെന്നും പുസ്തകത്തെ സംബന്ധിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞതാണ് കോണ്‍ഗ്രസ് നിലപാടെന്നും സല്‍മാന്‍ ഖുര്‍ഷിദ് വ്യക്തമാക്കി. വിരുദ്ധ നിലപാടുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയെ പിന്തുണയ്ക്കുകയാണോയെന്ന് വ്യക്തമാക്കണമെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു

🔳കെ പി സി സി പുനഃസംഘടനയുമായി ബന്ധപ്പെട്ട അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിക്കാന്‍ ഉമ്മന്‍ ചാണ്ടി ദില്ലിയില്‍. ഇനിയുള്ള പുന:സംഘടന നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടും. നാളെ സോണിയ ഗാന്ധിയെ കാണും. സംഘടന തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സംസ്ഥാന കോണ്‍ഗ്രസില്‍ പുന:സംഘടന പാടില്ലെന്നാണ് എ ഐ ഗ്രൂപ്പുകളുടെ നിലപാട്. സംഘടന തെരഞ്ഞെടുപ്പെന്ന സമ്പൂര്‍ണ്ണ നേതൃ യോഗ തീരുമാനം കെ പി സി സി നിര്‍വാഹക സമിതി ചര്‍ച്ച വഴി മറി കടക്കാന്‍ ആകില്ലെന്നും ഗ്രൂപ്പുകള്‍ പറയുന്നു. പാര്‍ട്ടിയിലെ ഭൂരിഭാഗവും ഈ ആവശ്യം ഉന്നയിക്കുന്നവരാണെന്നും ഗ്രൂപ്പുകള്‍ പറയുന്നു . ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാനും പ്രതിഷേധം രേഖപ്പെടുത്താനുമാണ് ഉമ്മന്‍ചാണ്ടി ദില്ലിയിലെത്തിയിരിക്കുന്നത്.

🔳ഹൈക്കമാന്‍ഡ് അനുമതിയോടെയാണ് പാര്‍ട്ടി പുന:സംഘടന നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ . നടപടികള്‍ ഇതുവരെ മരവിപ്പിച്ചിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി ദില്ലിയിലേക്ക് പോയതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

🔳പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതക്കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഗവര്‍ണറെ കണ്ടു. പട്ടാപ്പകല്‍ കൊലപാതകം നടത്തി പ്രതികള്‍ രക്ഷട്ടെത് സിപിഎം-എസ്ഡിപിഐ ബന്ധം കൊണ്ടെന്നാണ് ബിജെപിയുടെ ആരോപണം. അതേസമയം സംഭവത്തില്‍ അഞ്ച് പ്രതികള്‍ ഉണ്ടെന്നും അവരെ കണ്ടാല്‍ തിരിച്ചറിയാമെന്നും സഞ്ജിത്തിന്റെ ഭാര്യ അര്‍ഷിത പറഞ്ഞു. സംഭവം നടന്ന് 24 മണിക്കൂറിന് ശേഷവും പ്രതികളെ കണ്ടെത്താനാവാത്തതില്‍ സര്‍ക്കാരിനെതിരെ സമ്മര്‍ദ്ദം കടുപ്പിക്കുകയാണ് ബിജെപി. ചെങ്കൊടിത്തണലില്‍ ഭീകരവാദം തഴച്ചുവളരുകയാന്നൈന്ന് പി കെ കൃഷ്ണദാസ് കുറ്റപ്പെടുത്തി

.🔳സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു. അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടെങ്കിലും കേരളത്തില്‍ കാര്യമായ സ്വാധീനമുണ്ടാകില്ല. തുലാവര്‍ഷം പകുതി പിന്നിടുമ്പോള്‍ സംസ്ഥാനത്ത് പെയ്ത മഴ സര്‍വ്വകാല റെക്കോഡ് മറികടന്നു. ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയാണ് തുലാവര്‍ഷക്കാലമായി കണക്കാക്കുന്നത്. തുലവാര്‍ഷം പകുതി പിന്നിടുമ്പോള്‍ കേരളത്തില്‍ ഇതുവരെ പെയ്തത് റെക്കോഡ് മഴ. നവംബര്‍ 15 വരെ കേരളത്തില്‍ 833.8 മി.മി. മഴയാണ് പെയ്തത്. കേന്ദ്ര കാലവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് തുലാവര്‍ഷമഴ 800 മി.മില്‍ കൂടുതല്‍ കിട്ടിയത് ഇതിന് മുമ്പ് 2 തവണ മാത്രമാണ്.1977 ലും 2010 ലും. 2010ല്‍ 823 മി.മി. മഴയാണ് കിട്ടിയത്. പസഫിക് സമുദ്രത്തിലേയും ഇന്ത്യന്‍ മഹാസമുദ്രത്തിലേയും എല്‍നിനോ, ലാനിനോ പ്രതിഭാസങ്ങളുടെ മാറ്റം തുലാവര്‍ഷക്കാലത്ത് വരും ദീവസങ്ങളിലും സ്വാധിനമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

🔳മഴ കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞു തുടങ്ങി. 2399.14 അടിയാണ് ഇടുക്കിയിലെ ഇപ്പോഴത്തെ ജലനിരപ്പ്. ടുക്കി ഡാമില്‍ ഇപ്പോഴും റെഡ് അലര്‍ട്ട് തന്നെയാണ്. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140.50 അടിയായി ഉയര്‍ന്നു. ഇടുക്കിയില്‍ രാവിലെ മുതല്‍ മഴ മാറി നില്‍ക്കുകയാണ്.

🔳ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും നിലവാരമനുസരിച്ച് റാങ്കിങ് നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. മന്ത്രി മുഹമ്മദ് റിയാസ് പദ്ധതി ഉദ്ഘാടനം ചെയ്തു. പാരിസ്ഥിതികം, സാമ്പത്തികം, സാമൂഹികം, ശുചിത്വം തുടങ്ങി നിരവധി മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തിയാണ് റാങ്കിങ് കൊണ്ടുവന്നിരിക്കുന്നത്. സില്‍വര്‍, ഗോള്‍ഡ്, ഡയമണ്ട്, ഗ്രീന്‍ എന്നിങ്ങനെയാണ് ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും പദവികള്‍ നല്‍കുക.

🔳സംസ്ഥാനത്തെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അഴിമതിക്കാരുണ്ടെന്ന് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. പലരും ഷാപ്പുകളില്‍ നിന്നും ബാറുകളില്‍ നിന്നും മാസപ്പടി വാങ്ങുന്നുണ്ടെന്നും ഇതേക്കുറിച്ച് വ്യക്തമായ വിവരം കൈവശമുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്തരക്കാര്‍ സ്വയം തിരുത്തിയില്ലെങ്കില്‍ നടപടിയെടുക്കാന്‍ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔳ആദിവാസി കോളനികളില്‍ മഴക്കെടുതിക്കിടെ കിറ്റ് നല്‍കിയ എസ്.സി പ്രമോട്ടറെ ഭീഷണിപ്പെടുത്തി സിപിഎം ലോക്കല്‍ സെക്രട്ടറി. പാലക്കാട് അയിലൂര്‍ ലോക്കല്‍ സെക്രട്ടറി സജിത്താണ് ആദിവാസികള്‍ക്ക് ഭക്ഷ്യക്കിറ്റ് നല്‍കിയതിന് എസ്.സി പ്രമോട്ടര്‍ മണികണ്ഠനെ ഭീഷണിപ്പെടുത്തിയത്. പാര്‍ട്ടി അറിയാതെ ആദിവാസികള്‍ക്ക് മഴക്കെടുതി കിറ്റ് നല്‍കുന്നതടക്കം ഒരു പരിപാടിയും നടത്തരുതെന്നും പണി കിട്ടുമ്പോള്‍ നിന്റെ മറ്റേ കക്ഷികള്‍ ഉണ്ടാകില്ലെന്നും ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണിയിലുണ്ട്. മണികണ്ഠനെ എസ്ടി പ്രമോട്ടറാക്കിയത് പാര്‍ട്ടിയാണെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു ഭീഷണി.

🔳പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് (75) അന്തരിച്ചു. ഇന്ന് പുലര്‍ച്ച കണ്ണൂരിലെ മുഴുപ്പിലങ്ങാട്ടെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം

🔳ക്ഷേത്രങ്ങളിലെ ദൈംദിന ആചാരാനുഷ്ഠാനങ്ങളില്‍ ഭരണഘടന കോടതികള്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി. തിരുപ്പതി ക്ഷേത്രത്തിലെ പൂജാക്രമങ്ങളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് കോടതി പരാമര്‍ശം. അതേസമയം വിവേചനം, ദര്‍ശനം തടസ്സപ്പെടുത്തല്‍ തുടങ്ങി ഭരണപരമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഇടപെടാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ക്ഷേത്രത്തില്‍ എങ്ങനെ പൂജ നടത്തണം, എങ്ങനെ തേങ്ങ ഉടക്കണം ഇതൊക്കെ ഭരണഘടന കോടതിയല്ല തീരുമാനിക്കേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി. തിരുപ്പതി ക്ഷേത്രത്തിലെ പൂജക്രമങ്ങള്‍ ലംഘിക്കപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എന്‍.വി.രമണ നിലപാട് വ്യക്തമാക്കിയത്.

🔳ബ്യൂട്ടിപാര്‍ലര്‍ നടത്തിപ്പില്‍ വലിയ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് ഗുവാഹത്തി. ഗുവാഹത്തി മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് വലിയ രീതിയിലുള്ള മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജില്ലയിലെ ബ്യൂട്ടി പാര്‍ലറുകളും മസാജ് സെന്റ്‌റുകളും ഇനി പുതിയ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണമെന്നാണ് അറിയിപ്പ്. എതിര്‍ലിംഗത്തിലുള്ളവരെ മസാജ് ചെയ്യാന്‍ അനുമതിയില്ലെന്നതാണ് നിര്‍ദ്ദേശങ്ങളിലെ പ്രാധാന്യമുള്ളവയിലൊന്ന്. സമൂഹത്തിന് ചേരാത്ത രീതിയിലുള്ള പല രീതികളും സ്പാ, സലോണ്‍, ബ്യൂട്ടിപാര്‍ലര്‍ എന്നിവകളില്‍ നടക്കുന്നതായി പരാതി ലഭിച്ചതിനേത്തുടര്‍ന്നാണ് ഇത്തരം നിര്‍ദ്ദേശം നല്‍കുന്നതെന്നും ഗുവാഹത്തി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ജോയിന്റ് കമ്മീഷണര്‍ സിദ്ദാര്‍ത്ഥ് ഗോസ്വാമി പറഞ്ഞു.

🔳അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ഭീഷണിയായി റഷ്യയുടെ സാറ്റലൈറ്റ് വേധ മിസൈല്‍ പരീക്ഷണം. പരീക്ഷണത്തില്‍ നിന്നുണ്ടായ അവശിഷ്ടങ്ങള്‍ താഴ്ന്ന ഭൂഭ്രമണപഥത്തില്‍ പ്രവേശിച്ചതോടെയാണ് ബഹിരാകാശ നിലയം അപകടത്തിലായത്. അടിയന്തര സാഹചര്യം നേരിടാനായി ബഹിരാകാശ നിലയത്തിലുണ്ടായിരുന്ന ആസ്ട്രനോട്ടുകളും കോസ്മോനോട്ടുകളും യാത്രാ പേടകങ്ങളുടെ അകത്തേക്ക് കയറേണ്ടി വന്നു. റഷ്യയുടേത് ഉത്തരവാദിത്വ ബോധമോ വേണ്ടത്ര കരുതലോ ഇല്ലാത്ത നടപടിയായിപ്പോയെന്ന് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പ്രതികരിച്ചു.

🔳2022 ട്വന്റി 20 ലോകകപ്പിന് ഒക്ടോബര്‍ 16-ന് ഓസ്‌ട്രേലിയയില്‍ തുടക്കമാകും. നവംബര്‍ 13-ന് മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്ത് ഫൈനല്‍ പോരാട്ടം അരങ്ങേറും. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചതാണ് ഇക്കാര്യം. ഓസ്‌ട്രേലിയ ഇതാദ്യമായാണ് ട്വന്റി 20 ലോകകപ്പിന് വേദിയാകുന്നത

🔳ഗ്രൂപ്പ് ഐയില്‍ നടന്ന മത്സരത്തില്‍ ദുര്‍ബലരായ സാന്‍ മറീനോയെ എതിരില്ലാത്ത 10 ഗോളുകള്‍ക്ക് തകര്‍ത്ത് ഇംഗ്ലണ്ട് ഖത്തര്‍ ലോകകപ്പിന് നേരിട്ട് യോഗ്യത നേടി. ഹാരി കെയ്ന്‍ നാലു ഗോളുകളുമായി തിളങ്ങി. ഇവയില്‍ രണ്ടെണ്ണം പെനാല്‍റ്റിയില്‍ നിന്നായിരുന്നു. ആദ്യമായാണ് ഇംഗ്ലണ്ട് ഒരു മത്സരത്തില്‍ പത്ത് ഗോളുകള്‍ നേടുന്നത

🔳സംസ്ഥാനത്ത് സ്വര്‍ണ വില കൂടി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. പവന് 200 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില 36,920. ഗ്രാമിന് 25 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4615 രൂപ. കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ തുടരുകയായിരുന്നു വില. ഇന്നലെ വില കുറഞ്ഞു. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് വില വീണ്ടും കയറുകയായിരുന്നു. 12 ദിവസത്തിനിടെ 1300 രൂപയാണ് സ്വര്‍ണത്തിന് കൂടിയത്.

🔳ഇന്റല്‍ വിന്നേഴ്സ് സര്‍ക്കിള്‍ രാജ്യാന്തര പട്ടികയില്‍ ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെറ്റില്‍ നെറ്റ്വര്‍ക്സ് ഇടം നേടി. എച്ച്സിഎല്‍, ടിസിഎസ്, ടെക് മഹിന്ദ്ര, വിപ്രോ എന്നിവയ്ക്കൊപ്പമാണ് മലയാളികളുടെ നേതൃത്വത്തിലുള്ള മെറ്റില്‍ ഇടം പിടിച്ചത്. കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കിങ് മേഖലയിലെ ടെക്നോളജി മുന്നേറ്റത്തിനു സഹായകമാകുന്ന ആശയങ്ങളും ഉല്‍പന്നങ്ങളും വിലയിരുത്തിയാണ് പുരസ്‌കാരം. ബ്രോഡ്ബാന്‍ഡ് സേവന ദാതാക്കള്‍ക്കു വേണ്ടിയുള്ള മെറ്റിലിന്റെ വെര്‍ച്വല്‍ ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക് ഗേറ്റ്വേ എന്ന ഉല്‍പന്നത്തെയാണ് ഇന്റല്‍ പരിഗണിച്ചത്.

🔳ബാഹുബലി ഹീറോ പ്രഭാസ് നായകനായി എത്തുന്ന രാധേ ശ്യാം ചിത്രത്തിലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തു വിട്ടു. ‘കടലും ഈ നദിയും ഇരു വഴിയായ് മാറുകയോ?’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഫാന്റസിയുടെ മൂടുപടത്തില്‍ നിന്നുകൊണ്ടാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ‘വിക്രാമാദിത്യ’ എന്ന ഒരു കഥാപാത്രമായാണ് പ്രഭാസ് ചിത്രത്തില്‍ എത്തുന്നത്. പൂജ ഹെഗ്ഡെ ‘പ്രേരണ’യാണ് രാധേ ശ്യാമില്‍ എത്തുന്നത്. യുവന്‍ ശങ്കര്‍ രാജയും, ഹരിനി ഇവതുരിയും ചേര്‍ന്നാലപിച്ച ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ലിറിക്കല്‍ ഗാനത്തിന് വലിയ സ്വീകാര്യതയാണ് ആരാധകരുടെ ഇടയില്‍ നിന്നും ലഭിച്ചിരിക്കുന്നത്. ഇതിനോടകം 4 മില്യണിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.

🔳മലയാളി പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭീംല നായക്. മലയാളത്തില്‍ വന്‍ ഹിറ്റായി മാറിയ അയ്യപ്പനും കോശിയുടെയും റീമേക്കായതുതന്നെ കാത്തിരിപ്പിന് കാരണം. ജനുവരി 12ന് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ച് പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഭീംല നായിക്കിന്റെ പ്രവര്‍ത്തകര്‍. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ അവസാന ചിത്രമാണ് അയ്യപ്പനും കോശിയും. തെലുങ്കില്‍ എത്തുമ്പോള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവന്‍ കല്യാണും റാണ ദഗുബാട്ടിയുമാണ്. ‘ഭീംല നായക്’ എന്നാണ് പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.🔳

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ചാര്‍ജിംഗ് ഇലക്ട്രിക് ത്രീ വീലര്‍ പുറത്തിറക്കി ദില്ലി ആസ്ഥാനമായുള്ള ആംഗ്ലിയന്‍ ഒമേഗ ഗ്രൂപ്പിന്റെ ഭാഗമായ ഒമേഗ സെയ്കി മൊബിലിറ്റി. റേജ് പ്ലസ് റാപ്പിഡ് എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് ത്രീ വീലര്‍ ബാറ്ററി-ടെക് സ്റ്റാര്‍ട്ടപ്പ് ലോഗ് 9 മെറ്റീരിയലുകളുടെ പങ്കാളിത്തത്തോടെയാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. റേജ് പ്ലസ് റാപ്പിഡ് ഇവിയുടെ രണ്ട് വേരിയന്റുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 3.59 ലക്ഷം രൂപയാണ് റേജ് പ്ലസ് റാപ്പിഡ് ഇവി ഓപ്പണ്‍ കാരിയര്‍ ഹാഫ് ട്രേയുടെ എക്‌സ്‌ഷോറൂം വില. 3.9 ലക്ഷം രൂപയാണ് 140 ക്യുബിക് അടി ടോപ്പ് ബോഡി കണ്ടെയ്‌നറുള്ള റേജ് പ്ലസ് റാപ്പിഡ് ഇവിയുടെ എക്‌സ്‌ഷോറൂം വില.

Exit mobile version