Sunday, October 6, 2024
HomeNewsKeralaഇന്നത്തെ പ്രധാന വാർത്തകൾ

ഇന്നത്തെ പ്രധാന വാർത്തകൾ

സായാഹ്‌ന വാർത്തകൾ
2021 ജൂൺ 14 | 1196 എടവം 31 | തിങ്കളാഴ്‌ച | പൂയം

🔳ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിന് വീണ്ടും ഉല്‍പ്പരിവര്‍ത്തനം സംഭവിച്ചു. ഡെല്‍റ്റ പ്ലസ് എന്ന പേരിലുള്ള പുതിയ വകഭേദമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് അതീവ വ്യാപനശേഷിയും മാരകശേഷിയും ഉള്ള കോവിഡ് വകഭേദമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൃത്യമായി മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ഐ.സി.എം.ആര്‍. ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

🔳സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വായ്പ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിബന്ധന, വൈദ്യുതിവിതരണം സ്വകാര്യവത്കരിക്കാനുള്ള വളഞ്ഞവഴിയാണെന്ന് സംസ്ഥാനം. ഈ നിബന്ധനയെ കേരളം എതിര്‍ക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ദോഷകരമല്ലാത്ത മറ്റു നിബന്ധകള്‍ പാലിച്ച് അധികവായ്പ എടുക്കാനാവുമോ എന്നു പരിശോധിക്കുകയാണ് വൈദ്യുതി ബോര്‍ഡും ധനവകുപ്പും.

🔳പുറത്താക്കല്‍ നടപടി ശരിവെച്ച് വത്തിക്കാനില്‍ നിന്ന് കത്ത് വന്നുവെന്നത് വ്യാജപ്രചരണമാണെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. തന്റെ അപേക്ഷയില്‍ വിചാരണ നടക്കുന്നതായോ തീരുമാനം ഉണ്ടായതായോ ഉള്ള വിവരം തന്റെ വക്കീല്‍ ഇതുവരെ നല്‍കിയിട്ടില്ല. താന്‍ അറിയാതെയാണ് വിചാരണ നടക്കുന്നതെങ്കില്‍ അത് സത്യത്തിനും നീതിക്കും നിരക്കാത്തതാണെന്നും ലൂസി കളപ്പുര പ്രതികരിച്ചു.

🔳രാജ്യത്ത് ഇന്ധന വില ഇന്നും കൂടി. 14 ദിവസത്തിനിടെ ഇത് എട്ടാം തവണയാണ് ഇന്ധനവില കൂടുന്നത്. പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസല്‍ ലിറ്ററിന് 31 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് വില 98.39 രൂപയായി വില. ഡീസലിന് 93.74 രൂപയുമാണ് ഇന്നത്തെ വില.

🔳ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ ട്രേഡ് യൂണിയന്‍ സംയുക്ത യോഗത്തില്‍ തീരുമാനം. പ്രതിഷേധസൂചകമായി ജൂണ്‍ 21ന് പകല്‍ 11 മണിക്ക് 15 മിനിട്ട് സംസ്ഥാനത്തെ മുഴുവന്‍ വാഹനങ്ങളും നിര്‍ത്തിയിടണമെന്ന് സംയുക്ത സമിതിക്ക് വേണ്ടി എളമരം കരീം അഭ്യര്‍ഥിച്ചു. വാഹനങ്ങള്‍ എവിടെയാണോ, അവിടെ നിര്‍ത്തിയിട്ട് ജീവനക്കാര്‍ നിരത്തിലിറങ്ങി നില്‍ക്കുമെന്നും പ്രതിഷേധത്തില്‍ നിന്ന് ആംബുലന്‍സ് ഒഴിവാക്കുമെന്നും എളമരം കരീം അറിയിച്ചു.

🔳ഇന്ധന വില വര്‍ധനവ് ജീവിത പ്രശ്‌നമെന്ന് കെ.സുധാകരന്‍. കോണ്‍ഗ്രസ് നയിച്ച യുപിഎ സര്‍ക്കാര്‍ ഇന്ത്യ ഭരിക്കുമ്പോള്‍ പട്ടാപകല്‍ ചൂട്ടുകത്തിച്ച് പ്രതിഷേധിച്ച പാര്‍ട്ടിയാണ് ഇന്ത്യ ഭരിക്കുന്നതെന്ന് ഇന്ധനവിലവര്‍ധവില്‍ പ്രതിഷേധിച്ചുളള യുഡിഎഫ് എംപിമാരുടെ ധര്‍ണ ഉദ്ഘാടനം ചെയ്ത് സുധാകരന്‍ പറഞ്ഞു.

🔳ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ലക്ഷദ്വീപിലെത്തുന്നത് ഗോവ വഴി. കൊച്ചി വഴിയുളള യാത്ര അഡ്മിനിസ്‌ട്രേറ്റര്‍ ഒഴിവാക്കി. അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരേ കേരളത്തിലുള്‍പ്പടെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ദ്വീപിലേക്ക് ഗോവ വഴി പോകാന്‍ പട്ടേല്‍ തീരുമാനിച്ചതെന്നാണ് സൂചന. യാത്രയുടെ വഴി മാറ്റി അഡ്മിനിസ്‌ട്രേറ്റര്‍ ഒളിച്ചോടുകയാണെന്ന് യു.ഡി.എഫ്. ആരോപിച്ചു.

🔳രാജ്യദ്രോഹക്കേസില്‍ പ്രതിയായ ഐഷ സുല്‍ത്താനയെ ഫോണില്‍ വിളിച്ച് പിന്തുണയും ആശംസയമറിച്ച മന്ത്രി വി ശിവന്‍കുട്ടിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന മന്ത്രി, മറ്റൊരു സംസ്ഥാനത്ത് രജിസ്ട്രര്‍ ചെയ്തിരിക്കുന്ന കേസില്‍ ഇടപെടുന്നത് ഭരണഘടനാ ലംഘനമാണെന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു.

🔳രാജ്യദ്രോഹക്കേസ് സംബന്ധിച്ച 124 – A വകുപ്പിനെ ചോദ്യം ചെയ്ത് നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ്. ചലച്ചിത്ര താരമായ ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജദ്രോഹകുറ്റത്തിന് കേസെടുത്തതിന്റെ പശ്ചത്തലത്തിലാണ് 124 – A വകുപ്പിനെ ചോദ്യം ചെയ്ത് അദ്ദേഹം രംഗത്തെത്തിയത്. 124 -A ബ്രിട്ടീഷ് കോളനി വാഴ്ചയെ അരക്കെട്ടുറപ്പിക്കാനായി ആവിഷ്‌ക്കരിച്ചതാണ്. ബാലഗംഗാധര തിലകനും മഹാത്മാഗാന്ധിയും ഭഗത് സിങ്ങും ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യ സമര പോരാളികളെ വേട്ടയാടാനുപയോഗിച്ച ആയുധമാണീ വകുപ്പ് എന്നോര്‍ക്കണമെന്നും എം.ബി രാജേഷ് പറയുന്നു.

🔳മുന്ന് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ നാഷണല്‍ സെക്യൂരിറ്റീസ് ഡിപോസിറ്ററി ലിമിറ്റഡ് മരവിപ്പിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് ഓഹരികള്‍ തകര്‍ച്ചനേരിട്ടു. ആല്‍ബുല ഇന്‍വെസ്റ്റുമെന്റ് ഫണ്ട്, ക്രെസ്റ്റ് ഫണ്ട്, എപിഎംഎസ് ഇന്‍വെസ്റ്റുമെന്റ് ഫണ്ട് എന്നീ നിക്ഷേപ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളാണ് എന്‍എസ്ഡിഎല്‍ മരവിപ്പിച്ചത്. ഈ കമ്പനികള്‍ക്കെല്ലാമായി അദാനി ഗ്രൂപ്പില്‍ 43,500 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. കള്ളപ്പണംതടയല്‍ നിബന്ധനപ്രകാരം വിദേശ നിക്ഷേപകര്‍ ആവശ്യമായ രേഖകള്‍ നല്‍കാത്തതാണ് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

🔳അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മാണച്ചുമതലയുള്ള ശ്രീരാമജന്മഭൂമി തീര്‍ഥ ക്ഷേത്രട്രസ്റ്റ് ഭൂമി ഇടപാടില്‍ അഴിമതി നടത്തിയതായി സമാജ്വാദി പാര്‍ട്ടി നേതാവ് തേജ് നാരായണ്‍ പാണ്ഡെ ആരോപിച്ചു. അയോധ്യയിലെ വിജേശ്വര്‍ പ്രദേശത്ത് 12,080 ചതുരശ്രമീറ്റര്‍ സ്ഥലംവാങ്ങിയതിലാണ് അഴിമതി. ഇക്കാര്യം സി.ബി.ഐ. അന്വേഷിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

🔳2022ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജിരിവാള്‍. ഒരു ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനെത്തിയതായിരുന്നു അരവിന്ദ് കെജിരിവാള്‍. അഹമ്മദാബാദില്‍ പാര്‍ട്ടിയുടെ പുതിയ സംസ്ഥാന ഓഫീസും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

🔳ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ ഷിംലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. സംസ്ഥാന അതിര്‍ത്തിയായ പര്‍വാണുവില്‍ സഞ്ചാരികളുടെ വന്‍ തിരക്കും വാഹനക്കുരുക്കുമാണ് ഈ ദിവസങ്ങളില്‍ അനുഭവപ്പെടുന്നത്.

🔳ഏഷ്യയിലെ ശതകോടീശ്വരന്മാരിലെ മുന്‍നിരക്കാരില്‍ ഇന്ത്യക്കാരായ മുകേഷ് അംബാനിയും ഗൗതം അദാനിയും. ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡെക്സ് അനുസരിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ലോകത്തില്‍ 12-ാം സ്ഥാനത്താണ്. 8,400 കോടി ഡോളറായാണ് അദ്ദേഹത്തിന്റെ ആസ്തി ഉയര്‍ന്നത്. അതായത്, 6.22 ലക്ഷം കോടി രൂപ. അദാനി ഗ്രൂപ്പ് ചെയര്‍മാനായ ഗൗതം അദാനിയുടെ ആസ്തിമൂല്യം 7,700 കോടി ഡോളറായാണ് ഉയര്‍ന്നത്. അതായത്, 5.70 ലക്ഷം കോടി രൂപ. ലോക റാങ്കിങ്ങില്‍ 14-ാം സ്ഥാനത്താണ് അദ്ദേഹം.

🔳ഒളിമ്പ്യന്‍ മില്‍ഖാ സിങ്ങിന്റെ ഭാര്യ നിര്‍മല്‍ കൗര്‍ (85) അന്തരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൊഹാലിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ മെയിലാണ് നിര്‍മല്‍ കോവിഡ് പോസിറ്റീവ് ആയത്. ഇന്ത്യന്‍ വനിതാ വോളിബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനും പഞ്ചാബ് ഗവണ്‍മെന്റിന്റെ മുന്‍ സ്പോര്‍ട്സ് ഫോര്‍ വുമണ്‍ ഡയറക്ടറുമാണ് നിര്‍മല്‍.

🔳കോപ്പ അമേരിക്കയില്‍ ഇക്വഡോറിനെ കീഴടക്കി ആദ്യ മത്സരത്തില്‍ തന്നെ വിജയം സ്വന്തമാക്കി കൊളംബിയ. ഗ്രൂപ്പ് എ യില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊളംബിയയുടെ വിജയം.

🔳സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു. പവന്റെ വില 200 രൂപ കുറഞ്ഞ് 36,400 രൂപയിലെത്തി. ഇതോടെ ജൂണിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില ഇപ്പോള്‍. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4550 രൂപയുമായി. 36,600 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.6 ശതമാനം കുറഞ്ഞ് 1,854.58 ഡോളര്‍ നിലവാരത്തിലെത്തി.

🔳കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഡയറക്റ്റ് ഒടിടി റിലീസിനെക്കുറിച്ച് ആലോചിക്കാന്‍ നിര്‍ബന്ധിതര്‍ ആയിരിക്കുകയാണ് സിനിമാ നിര്‍മ്മാതാക്കള്‍. ഇപ്പോഴിതാ നയന്‍താര ചിത്രം ‘നെട്രികണ്‍’ ഒടിടിയില്‍ റിലീസ് ചെയ്തേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യാനിരുന്ന ചിത്രം കൊവിഡിനെ തുടര്‍ന്ന് മാറ്റിവയ്ക്കുക ആയിരുന്നു. ചിത്രം ഡിസ്‌നി+ഹോട്ട്സ്റ്റാര്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഘ്നേഷ് ശിവന്‍ നിര്‍മ്മിക്കുന്ന ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യുന്നത് മിലിന്ദ് റാവുവാണ്. നെട്രിക്കണ്ണി’ല്‍ നയന്‍താരയുടെ കഥാപാത്രം അന്ധയാണ്. അജ്മല്‍, മണികണ്ഠന്‍, ശരണ്‍ എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

🔳മുഹ്‌സിന്‍ പരാരി സംവിധാനം ചെയ്യുന്ന പുതിയ മ്യൂസിക് വീഡിയോ ”ഫ്രം എ നേറ്റീവ് ഡോട്ടര്‍’ നിര്‍ത്തിവെച്ചു. വീഡിയോയുടെ ഭാഗമായ റാപ്പര്‍ വേടനെതിരെ ലൈംഗിക ആരോപണം വന്നതിനെ തുടര്‍ന്നാണ് തീരുമാനം. മുഹ്‌സിന്‍ പരാരി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. ‘നേറ്റീവ് ബാപ്പ, ഫ്യൂണറല്‍ ഓഫ് നേറ്റീവ് സണ്‍’ എന്നീ ആല്‍ബങ്ങളുടെ തുടര്‍ച്ചയായാണ് നേറ്റീവ് ഡോട്ടര്‍ എന്ന മ്യൂസിക് ആല്‍ബം ഒരുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ വേടനെതിരെ മീടു ആരോപണം വന്നതിനാല്‍ റൈറ്റിങ്ങ് കമ്പനി മേല്‍പ്പറഞ്ഞ മ്യൂസിക് ആല്‍ബവുമായി ബന്ധപ്പെട്ട എല്ലാ ജോലികളുടെ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

🔳ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കവസാക്കിയുടെ 2021 മോഡല്‍ നിഞ്ച ഇസെഡ്എക്സ് – 25 ആര്‍ സ്പോര്‍ട്‌സ് ബൈക്കുകള്‍ വിപണിയില്‍ എത്തി. പുതിയ നിറങ്ങളിലാണ് ബൈക്കുകളുടെ വരവ്. സ്റ്റാന്‍ഡേര്‍ഡ്, സ്‌പെഷ്യല്‍ എഡിഷന്‍ എന്നീ രണ്ട് വേരിയന്റുകളിലാണ് നിഞ്ച ഇസെഡ്എക്സ് – 25 ആര്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. സ്റ്റാന്‍ഡേര്‍ഡ് നോണ്‍-എബിഎസ് വേരിയന്റിനായി ഏകദേശം 5.10 ലക്ഷം രൂപ.

Previous article
Next article
RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments