Pravasimalayaly

ബാലചന്ദ്രകുമാറിനെ അറിയാം, ജാമ്യം ലഭിക്കാന്‍ താന്‍ ഇടപെട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ദിലീപ് ഗുൂഢാലോചന നടത്തിയെന്ന കേസില്‍ നെയ്യാറ്റിന്‍കര ബിഷപ്പിന്റെ മൊഴിയെടുത്തു. നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സന്റ് സാമുവലിന്റെ മൊഴിയാണ് ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയത്. ബാലചന്ദ്രകുമാറിനെ അറിയാമെന്ന് സമ്മതിച്ച ബിഷപ്പ് എന്നാല്‍ ജാമ്യം ലഭിക്കാന്‍ താന്‍ ഇടപെട്ടില്ലെന്ന് ക്രൈംബ്രാഞ്ചിനോട് പറഞ്ഞു.

കോട്ടയത്തുവെച്ചായിരുന്നു ബിഷപ്പ് ഡോ.വിന്‍സന്റ് സാമുവലിന്റെ മൊഴിയെടുപ്പ്. ബിഷപ്പിന്റെ മൊഴി ക്രൈം ബ്രാഞ്ച് വിശദമായി പരിശോധിക്കുകയാണ്.

നടി അക്രമിക്കപ്പെട്ട കേസില്‍ തന്റെ ജാമ്യത്തിന് വേണ്ടി നെയ്യാറ്റിന്‍കര ബിഷപ്പിനെ ഇടപെടുത്തിച്ചുവെന്നും ഇത് പണം വേണമെന്നും ആവശ്യപ്പെട്ട് ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയെന്നാണ് ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആരോപിച്ചത്. ഇതിനായി വൈദികനായ വിക്ടറും ഒരുമിച്ച് ബാലചന്ദ്രകുമാര്‍ വീട്ടില്‍ വന്നു കണ്ടു. പണം നല്‍കാതെ വന്നതോടെ ശത്രുതയായെന്നുമായിരുന്നു ദിലീപിന്റെ സത്യവാങ്മൂലം. ഈ അരോപണത്തിന്റെ നിജസ്ഥിതി മനസിലാക്കുന്നതിന് വേണ്ടിയാണ് നെയ്യാറ്റിന്‍കര ബിഷപ്പിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്

Exit mobile version