Pravasimalayaly

നമ്പർ 18 ഹോട്ടൽ പോക്സോ കേസ്; അഞ്ജലി റിമാദേവിനെ ഇന്ന് ചോദ്യം ചെയ്യും

നമ്പർ 18 പോക്സോ കേസിൽ മൂന്നാം പ്രതി അഞ്ജലി റിമാ ദേവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പത്ത് മണിക്ക് ഹാജരാകാനാണ് നിർദേശം. ഡിജിറ്റൽ തെളിവുകൾ നിരത്തിയാകും ചോദ്യം ചെയ്യൽ. അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യനടപടികൾ പൂർത്തീകരിക്കാൻ ഇവർ കഴിഞ്ഞ ദിവസം പോക്‌സോ കോടതിയിലെത്തിയിരുന്നു.

അന്വേഷണവുമായി സഹകരിക്കുമെന്നും എന്നായാലും സത്യം തെളിയുമെന്നും അവർ പ്രതികരിച്ചു. എന്നായാലും സത്യം തെളിയും. അതു മാത്രമല്ല, പൊലീസുമായി സഹകരിക്കും. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ കൂടുതൽ പ്രതികരിക്കാനില്ല. പൊലീസിന്റെ ചോദ്യം ചെയ്യലുമായി സഹകരിക്കാതിരിക്കില്ലെന്നും അഞ്ജലി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

നമ്പർ 18 പോക്സോ കേസിൽ ഹോട്ടൽ ഉടമ റോയ് വയലാറ്റിനും സുഹൃത്ത് സൈജു തങ്കച്ചനുമാണ് ഒന്നും രണ്ടും പ്രതികൾ. നേരത്തെ ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണസംഘം ഇവർക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും അഞ്ജലി ഇത് കൈപ്പറ്റിയിരുന്നില്ല. തുടർന്ന് ഇവരുടെ വീട്ടിൽ നോട്ടീസ് പതിക്കാനായിരുന്നു അന്വേഷണസംഘത്തിന്റെ നീക്കം. ഇതിനിടെയാണ് അഞ്ജലി കോടതിയിലെത്തിയത്. ഒന്നാം പ്രതിയായ റോയ് വലയാറ്റിൻ കഴിഞ്ഞ ദിവസം പൊലീസിന് മുമ്പാകെ കീഴടങ്ങിയിരുന്നു. മുൻകൂർ ജാമ്യത്തിനായി റോയി ഹൈക്കോടതിയെയും സുപ്രിംകോടതിയെയും സമീപിച്ചിരുന്നെങ്കിലും വിധി അനുകൂലമായിരുന്നില്ല.

Exit mobile version