Pravasimalayaly

പിഴ അടക്കേണ്ടത് 30.45 ലക്ഷം രൂപ, പണമില്ലാത്തതി
നാല്‍ മണിച്ചനും തമ്പിക്കും പുറത്തിറങ്ങാനായില്ല

സര്‍ക്കാര്‍ മോചന ഉത്തരവ് വന്നിട്ടും ,കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തക്കേസില്‍ ശിക്ഷിക്കപ്പെട്ട മണിച്ചനും കുപ്പണ്ണ മദ്യ ദുരന്തക്കേസിലെ പ്രതി തമ്പിക്കും പിഴ ഒടുക്കാന്‍ പണമില്ലാത്തതിനാല്‍ പുറത്തിറങ്ങാനായില്ല. ഇരുവരും നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലെ അന്തേവാസികളാണ്. 30.45 ലക്ഷം രൂപയാണ് മണിച്ചന്‍ പിഴയൊടുക്കേണ്ടത്.

കഴിഞ്ഞ ദിവസം കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചന്‍ ഉള്‍പ്പെടെയുള്ള 33 തടവുകാരെ മോചിപ്പിക്കാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു.  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് അനുമതി നല്‍കിയത്. മണിച്ചനു പുറമേ കുപ്പണ വിഷമദ്യ ദുരന്തക്കേസില്‍ ശിക്ഷ അനുഭവിക്കുന്നയാളും രാഷ്ട്രീയ കൊലപാതകങ്ങളില്‍ ശിക്ഷ അനുഭവിക്കുന്നവരും മോചിപ്പിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്.

2000 ഒക്ടോബറില്‍ 31നാണ് സംഭവമുണ്ടായത്. 2000 ഒക്ടോബറില്‍ 31ന് കൊല്ലം കല്ലുവാതുക്കലില്‍ ഉണ്ടായ മദ്യദുരന്തത്തില്‍ 31 പേര്‍ മരിക്കുകയും 6 പേര്‍ക്ക് കാഴ്ച നഷ്ടമാകുകയും 500 പേര്‍ ചികിത്സ തേടുകയും ചെയ്തു. മണിച്ചന്റെ വീട്ടിലും ഭൂഗര്‍ഭ അറകളിലുമാണ് മദ്യം സൂക്ഷിച്ചിരുന്നത്. മണിച്ചന്റെ സഹോദരങ്ങളായ കൊച്ചനി, മണികണ്ഠന്‍ എന്നിവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കി കഴിഞ്ഞവര്‍ഷം വിട്ടയച്ചിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മണിച്ചന്‍ 22 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കി. മണിച്ചന്‍ ഉള്‍പ്പെടെ 33 തടവുകാരുടെ മോചനത്തിനുള്ള മന്ത്രിസഭാ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നു

Exit mobile version