Pravasimalayaly

ഇൻഡിഗോ നൽകിയ റിപ്പോർട്ട് വ്യാജം; റിപ്പോർട്ടിൽ ഇ പി ജയരാജന്റെ പേര് ബോധപൂർവ്വം ഒഴിവാക്കി, പരാതിയുമായി വി ഡി സതീശൻ

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തിൽ നടന്ന പ്രതിഷേധത്തെ കുറിച്ച് വിമാനക്കമ്പനിയായ ഇൻഡിഗോ നൽകിയ റിപ്പോർട്ട് വ്യാജമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത് സംബന്ധിച്ച് അദ്ദേഹം ഇൻഡിഗോ സൗത്ത് ഇന്ത്യൻ മേധാവിക്ക് പരാതി നൽകി. റിപ്പോർട്ടിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ പേര് ബോധപൂർവ്വം ഒഴിവാക്കി. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കണ്ണൂർ സ്വദേശി ആയ ഇൻഡിഗോ എയർപോർട്ട് മാനേജർ ബിജിത് സമ്മർദ്ദത്തിന് വഴങ്ങിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. അതിനാൽ റിപ്പോർട്ട് തള്ളണം.മുഖ്യമന്ത്രി ഇറങ്ങിയ ശേഷം ആണ് പ്രതിഷേധം ഉണ്ടായതെന്ന് കോടിയേരിബാലകൃഷ്ണനും ഇ പി ജയരാജനും പറഞ്ഞിരുന്നും. എന്നിട്ടും വ്യാജറിപ്പോർട്ട് തയ്യാറാക്കിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

പിണറായി വിജയന് എതിരെ വിമാനത്തിൽ പ്രതിഷേധം നടത്തിയത് മുഖ്യമന്ത്രി ഉണ്ടായിരുന്നപ്പോഴാണെന്ന് വിമാന കമ്പനിയായ ഇൻഡിഗോ പൊലീസിന് റിപ്പോർട്ട് നൽകിയിരുന്നു. മൂന്ന്‌പേർ മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. പിണറായി വിജയന്റെ കൂടെ ഉണ്ടായിരുന്നയാളാണ് പ്രതിഷേധക്കാരെ തടഞ്ഞതെന്നുമാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.

റിപ്പോർട്ടിൽ പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടയോ, എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ പേരോ പരാമർശിച്ചിട്ടില്ല. അതേസമയം സംഭവത്തിൽ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരെ കസ്റ്റഡിയിൽ വേണമെന്ന അപേക്ഷ അന്വേഷണസംഘം കോടതിയിൽ സമർപ്പിക്കും. മൂന്നാം പ്രതിക്കായി ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിക്കും.മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുനിത് നാരായണനാണ് പ്രതിഷേധത്തെ തുടർന്ന് ഒളിവിൽ പോയിരിക്കുന്നത്.

കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് എറണാകുളത്ത് യോഗം ചേരും. ഇൻഡിഗോ വിമാനക്കമ്പനിയിൽ നിന്ന് വിമാനത്തിലെ എല്ലാ യാത്രക്കാരുടെയും വിവരങ്ങൾ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. ഗൂഢാലോചന ഉൾപ്പെടെ പുറത്ത് കൊണ്ടുവരുന്ന രീതിയിലുള്ള അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ചിന് ഡിജിപി നൽകിയിരിക്കുന്ന നിർദ്ദേശം. തെളിവുശേഖരിക്കുന്നതിനായി അന്വേഷണ സംഘം പ്രതിഷേധം നടന്ന വിമാനം നേരിട്ട് പരിശോധിക്കും.

Exit mobile version