പയ്യന്നൂർ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നാലെ പൊതുപ്രവർത്തനം അവസാനിപ്പിച്ച വി കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാനുള്ള സിപിഎം ശ്രമം പരാജയം. പൊതുപ്രവർത്തനം അവസാനിപ്പിച്ചുവെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുതിർന്ന സിപിഎം നേതാവ് പി ജയരാജനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു വി കുഞ്ഞിക്കൃഷ്ണന്റെ പ്രതികരണം.
രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ പാർട്ടിക്ക് പരാതി നൽകിയതിനെ തുടർന്നാണ് അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിയുണ്ടായത്. കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുത്ത സംഭവത്തിൽ പാർട്ടിക്കെതിരെ ശക്തമായ എതിർപ്പാണ് ഉയർന്നത്. 21 അംഗ ഏരിയ കമ്മിറ്റി യോഗത്തിൽ 16 പേരും വി കുഞ്ഞികൃഷ്ണനെതിരായ നടപടിയെ എതിർത്തിരുന്നു. ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള 12 ലോക്കൽ കമ്മിറ്റികളിലും നടപടിക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലാണ് നടപടിയുണ്ടായത്.
രക്തസാക്ഷി ഫണ്ടിൽ തിരിമറി നടന്നതായി പരാതിപ്പെടുകയും പാർട്ടിയെ തെളിവ് സഹിതം അക്കാര്യം ബോധിപ്പിക്കുകയും ചെയ്ത തന്നെ സ്ഥാനത്ത് നിന്നും മാറ്റിയത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് കുഞ്ഞികൃഷ്ണൻ. തിരിമറിയിൽ ആരോപണം നേരിടുന്ന പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനനെ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ നടപടി പര്യാപ്തമല്ലെന്നും കൂടുതൽ ശക്തമായ നടപടി മധുസൂദനനെതിരെ വേണമെന്നും കുഞ്ഞികൃഷ്ണൻ ആവശ്യപ്പെടുന്നു.
കുഞ്ഞികൃഷ്ണനെതിരായ അച്ചടക്ക നടപടിക്ക് പിന്നാലെ പയ്യന്നൂരിലെ പാർട്ടിയിൽ അമർഷം രൂക്ഷമാണ്. പാർട്ടി പ്രവർത്തകരുടേയും അനുഭാവികളുടേയും വാട്‌സാപ്പ് ഗ്രൂപ്പുകളിൽ നിന്നും കൂട്ടത്തോടെ ആളുകൾ ലെഫ്റ്റ് അടിക്കുന്ന സാഹചര്യവുമുണ്ടായി.