Pravasimalayaly

ആത്മകഥയിലെ തനിക്കെതിരായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ടിക്കാറാം മീണ മാപ്പ് പറയണം; അഞ്ച് ദിവസത്തിനുള്ളില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം തരണം; പി ശശി

തിരുവനന്തപുരം: മുന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ ആത്മകഥയിലെ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പി ശശിയുടെ വക്കീല്‍ നോട്ടീസ്. ആത്മകഥയിലെ തനിക്കെതിരായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ടിക്കാറാം മീണ നിരുപാധികം മാപ്പ് പറയണം. അല്ലെങ്കില്‍ നോട്ടീസ് ലഭിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് പി ശശി ആവശ്യപ്പെട്ടിരിക്കുന്നത്. വിവാദ പരാമര്‍ശങ്ങള്‍ അടങ്ങിയ ആത്മകഥ പ്രസിദ്ധീകരിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ആത്മകഥയിലൂടെ മീണ നടത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ആരോപണങ്ങളില്‍ തനിക്കൊരു ബന്ധവുമില്ല. അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയാണ് പരാമര്‍ശങ്ങള്‍ ആത്മകഥയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുസ്തകത്തിന്റെ പബ്ലിസിറ്റിക്ക് വേണ്ടിയാണിതെന്നും പി ശശി നോട്ടീസില്‍ ചൂണ്ടിക്കാണിച്ചു. അഡ്വ. കെ.വിശ്വന്‍ മുഖാന്തരമാണ് പി.ശശി വക്കീല്‍ നോട്ടീസ് അയച്ചത്.

ഇ.കെ നായനാരുടെ ഭരണകാലത്ത് നേരിട്ട അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ഭാഗത്താണ് പി ശശിക്കെതിരെ ടിക്കാറാം മീണ പരാമര്‍ശങ്ങള്‍ നടത്തിയത്. തൃശൂര്‍ കലക്ടറായിരുന്നപ്പോള്‍ വ്യാജ കള്ള് നിര്‍മാതാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചു. അതിനു പിന്നാലെ സ്ഥലംമാറ്റം വന്നതിന് പിന്നില്‍ ഇകെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി ശശിയാണെന്ന് ടിക്കാറാം മീണയുടെ ആത്മകഥയില്‍ ആരോപിച്ചു. സ്ഥലം മാറി പോയപ്പോഴും പ്രതികാര നടപടി തുടര്‍ന്നു. വയനാട് കളക്ടറായിരിക്കെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നിലും പി ശശിയാണെന്നും മീണ ആത്മകഥയില്‍ പറയുന്നു. പല കാര്യങ്ങളിലും പാര്‍ട്ടിയെത്തന്നെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ പി ശശി വിജയിച്ചിട്ടുണ്ടെന്നും ടിക്കാറാം മീണ പറഞ്ഞു.

Exit mobile version