Pravasimalayaly

പി ബി സന്ദീപ് കുമാർ വധക്കേസ്: രാഷ്ട്രീയ കൊലപാതകമെന്ന് കുറ്റപത്രം

സിപിഐഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. സന്ദീപ് വധം രാഷ്ട്രീയ കൊലപാതകമാണെന്നാണ് പൊലീസ് കണ്ടെത്തൽ. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. ജിഷ്ണുവിന് സന്ദീപിനോടുള്ള രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ മറ്റ് പ്രതികൾ സഹായിക്കുകയായിരുന്നു.

ഒന്നാം പ്രതി ജിഷ്‌ണു ഒഴികെയുള്ള പ്രതികൾക്ക് സന്ദീപിനോട് രാഷ്രീയ വൈരാഗ്യമുണ്ടായില്ല മറ്റുള്ളവർ ജിഷ്ണുവിനെ സഹായിക്കാൻ എത്തിയതാണെന്നും 732 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു. ആറാം പ്രതി മറ്റു പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചു. പ്രതികൾ സംഘം ചേർന്ന് ആസൂത്രിതമായാണ് കൊലപാതകം നടപ്പാക്കിയതെന്ന് കുറ്റപത്രം. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച ഹരിപ്പാട് സ്വദേശി രതീഷ് അടക്കം ആകെ ആറ് പ്രതികളാണ് കേസിലുള്ളത്.

പ്രതികളുടെ കുറ്റസമ്മത മൊഴി അടക്കം 75 രേഖകളാണ് കുറ്റപത്രത്തിനൊപ്പമുള്ളത്. ആകെ 79 സാക്ഷികൾ. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി രേഷ്മ ശശിധരന് മുന്പാകെയാണ് കുറ്റപത്രം സമർപ്പിച്ചത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ തിരുവല്ല ഡിവൈഎസ്പി രാജപ്പൻ റാവുത്തറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. കൊലപാതകം നടന്ന ഡിസംബർ രണ്ടിന് അർദ്ധരാത്രിയിലും മൂന്നാം തിയതി പകലുമായി കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഒന്നാം പ്രതിയും കേസിലെ മുഖ്യ സൂത്രധാരനും യുവമോർച്ചയുടെ പെരിങ്ങര പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന ജിഷ്ണു രഘുവിന് സിപിഐഎം ലോക്കൽ സെക്രട്ടറിയായിരുന്ന സന്ദീപിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.

Exit mobile version