തന്നെ അറസ്റ്റ് ചെയ്തത് പിണറായിയുടെ റംസാൻ സമ്മാനമാണെന്ന് ജാമ്യം ലഭിച്ച് പുറത്തു വന്നതിന് പിന്നാലെ പിസി ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു. വിവാദ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
വൈദ്യ പരിശോധനക്ക് ശേഷം മജിസ്‌ട്രേറ്റിന്റെ വീട്ടിലേക്കാണ് പിസി ജോർജിനെ കൊണ്ടു പോയത്. ഇന്ന് കോടതി അവധി ദിനമായതിനാലാണ് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയത്. ജോര്‍ജിനെ 14 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടത്. മുന്‍ എംഎല്‍എ ആയ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.
സമുദായങ്ങള്‍ക്കിടയില്‍ മത സ്പര്‍ധയുണ്ടാക്കാന്‍ പിസി ജോര്‍ജ് പ്രവര്‍ത്തിച്ചു. ജാമ്യത്തില്‍ വിട്ടയച്ചാല്‍ അന്വേഷണം തടസപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
നേരത്തെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത പിസി ജോർജിനെ എആർ ക്യാമ്പിലെത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. 153 എ, 295 എ വകുപ്പുകളാണ് ചുമത്തിയത്. മെഡിക്കൽ സംഘമെത്തി വൈദ്യ പരിശോധന നടത്തിയതിന് പിന്നാലെയാണ് കോടതിയിൽ ഹാജരാക്കിയത്.