Pravasimalayaly

കന്യാസ്ത്രീ മഠത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കുടിച്ച് കൂത്താടി, അവരെ ഓടിച്ചു വിട്ടത് താന്‍; ഗുരുതര ആരോപണവുമായി പി.സി ജോര്‍ജ്

ഈരാറ്റുപേട്ട: ഫ്രാങ്കോ മുളയ്ക്കല്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായ പി.സി ജോര്‍ജ്. കന്യാസ്ത്രീ മഠത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മദ്യപിക്കുന്നത് കണ്ടെന്നും കുടിച്ചു കൂത്താടിയ അവരെ താന്‍ ഓടിച്ചു വിട്ടെന്നും ജോര്‍ജ് പറഞ്ഞു. കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പി.സി. ജോര്‍ജിനെ സന്ദര്‍ശിച്ചു മടങ്ങിയ ഉടനെയായിരുന്നു ജോര്‍ജിന്റെ ആരോപണം.

ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കേസിന്റെ വാദിഭാഗം മുഴുവന്‍ ബ്ലാക്ക് മാസിന്റെ ഭാഗമാണന്നും ജോര്‍ജ് ആരോപിച്ചു. വരും ദിവസങ്ങളില്‍ പത്രസമ്മേളനം നടത്തി കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഈരാറ്റുപേട്ടയിലെ വസതിയില്‍ രാവിലെ പത്തരയോടെയാണ് ബിഷപ് ഫ്രാങ്കോ എത്തിയത്. കേസിന്റെ ആരംഭകാലം മുതല്‍ നല്‍കിയ പിന്തുണയ്ക്കു ബിഷപ് നന്ദി അര്‍പ്പിച്ചു. ഭരണങ്ങാനത്ത് അല്‍ഫോന്‍സാമ്മയുടെ കബറിടത്തിങ്കല്‍ പുഷ്പങ്ങളര്‍പ്പിച്ച് ബിഷപ് മുളയ്ക്കല്‍ പ്രാര്‍ഥനയും നടത്തി.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി കുറ്റ കുറ്റവിമുക്തനാക്കിയിരിന്നു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാര്‍ ആണ് കേസില്‍ വിധിപറഞ്ഞത്. കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍വെച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്.105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് കേസില്‍ വിധിവന്നത്.

Exit mobile version