Pravasimalayaly

വീടുകളില്‍ വച്ച് സ്വയം ടെസ്റ്റ് വേണ്ട,തെറ്റായ ഫലത്തിലേക്ക് നയിക്കും;മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കോവിഡ് ടെസ്റ്റുകള്‍ പരമാവധി ലാബുകളെ ആശ്രയിച്ച് ചെയ്യാന്‍ നിര്‍ദേശം. പരിശീലനമില്ലാതെ വീടുകളില്‍ സ്വയം  നടത്തുന്ന ടെസ്റ്റ് പലപ്പോഴും തെറ്റായ ഫലത്തിലേക്ക് നയിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതിനാല്‍ ലാബുകളെ ആശ്രയിച്ച് കോവിഡ് ടെസ്റ്റ്് നടത്തുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ  അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം വിലയിരുത്തി.

വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ ഹാജര്‍ നില 40 ശതമാനത്തില്‍ കുറവെങ്കില്‍ രണ്ടാഴ്ച അടച്ചിടും.സ്‌കൂളുകളിലും കോളേജുകളിലും തുടര്‍ച്ചയായി മൂന്ന് ദിവസത്തെ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില 40 ശതമാനത്തില്‍ കുറവാണെങ്കില്‍ സ്ഥാപനം ക്ലസ്റ്റര്‍ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടാന്‍ തീരുമാനിച്ചു. ജില്ലകളിലെ കോവിഡ് വ്യാപനം കണക്കാക്കുന്നതിന്  സ്വീകരിച്ച എബിസി വര്‍ഗീകരണം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.

സെറിബ്രല്‍ പാള്‍സി, ഓട്ടിസം രോഗങ്ങള്‍ ഉള്ള കുട്ടികളുടെ മാതാപിതാക്കളില്‍ ഒരാള്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാന്‍  അനുമതി നല്‍കും. സംസ്ഥാനത്ത്  കോവിഡ് വ്യാപനവും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്.  തിരുവനന്തപുരം ജില്ല സി കാറ്റഗറിയിലായി. തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍  ശ്രദ്ധ നല്‍കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏകോപിപ്പിച്ചു നിയന്ത്രണം ശക്തമാക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

Exit mobile version