Pravasimalayaly

പിസി ജോര്‍ജിനെ എആര്‍ ക്യാമ്പിലെത്തിച്ചു, വാഹനം തടഞ്ഞ് അഭിവാദ്യം അര്‍പ്പിച്ച് ബിജെപി പ്രവര്‍ത്തകര്‍; കേന്ദ്രമന്ത്രി വി മുരളീധരനെ തടഞ്ഞ് പൊലീസ്

പിസി ജോര്‍ജിനെ കൊണ്ടുപോകുന്ന വാഹനവും പൊലീസ് വാഹനവും തടഞ്ഞ് നിര്‍ത്തി അഭിവാദ്യം അര്‍പ്പിച്ച് ബിജെപി പ്രവര്‍ത്തകര്‍. ഇവിടെ കേന്ദ്രമന്ത്രി വി മുരളീധരന്‍ പങ്കെടുക്കുന്ന ബിജെപിയുടെ ഒരു പരിപാടി നടക്കുന്നാണ്ടിരുന്നു. അവിടെ നിന്ന പ്രവര്‍ത്തകരാണ് അഞ്ച് മിനിട്ടോളം വാഹനം തടഞ്ഞ് പിസി ജോര്‍ജിന് അഭിവാദ്യമര്‍പ്പിച്ചത്. പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് മാറ്റിയശേഷമാണ് പിസി ജോര്‍ജിനെയും കൊണ്ട് വാഹനം മുന്നോട്ട് നീങ്ങിയത്. എല്ലാം കോടതിയില്‍ പറയാമെന്നാണ് പിസി ജോര്‍ജ് പ്രതികരിച്ചത്.പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ എത്തി.പിസി ജോര്‍ജിനെ എആര്‍ ക്യാമ്പിലെത്തിച്ചു.

പിസി ജോര്‍ജിനെ എആര്‍ ക്യാമ്പിലെത്തിച്ചതിന് പിന്നാലെ കാണാനെത്തിയ കേന്ദ്രമന്ത്രി വി മുരളീധരനെ പൊലീസ് തടഞ്ഞു. ക്യാംപിലെത്തി പിസി ജോര്‍ജിനെ കാണാനാവില്ലെന്ന് പൊലീസ് അറിയിച്ചു. അതിന് ശേഷം ക്യാംപിന് പുറത്തുവച്ച് വി മുരളീധരന്‍ മാധ്യമങ്ങളെ കണ്ടു
നമ്മുടെ നാട് അഭിപ്രായ സ്വാതന്ത്ര്യമുള്ള നാടാണ്. രാജ്യദ്രോഹമുദ്രാവാക്യം വിളിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് പറയുന്നവരാണ് സിപിഎം. എന്നിട്ട് സ്വതന്ത്രാഭിപ്രായ പ്രകടനത്തിന്റെ പേരില്‍ പിസി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്തത് ഇരട്ടത്താപ്പാണെന്ന് വി മുരളീധരന്‍ പറഞ്ഞു.

ഹിന്ദുമഹാ സമ്മേളനത്തില്‍ പിസി ജോര്‍ജ് നടത്തിയ പ്രസംഗത്തിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. പരാതികള്‍ ഉയര്‍ന്നതോടെ ശനിയാഴ്ച പൊലീസ് കേസെടുത്തു. ഡിജിപി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദുമഹാ സംഗമം എന്ന പരിപാടിയില്‍ വെച്ചാണ് പി സി ജോര്‍ജ് മതവിദ്വേഷ പ്രസംഗം നടത്തിയത്.

‘കച്ചവടം ചെയ്യുന്ന മുസ്ലിങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു, മുസ്ലിങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ദ്ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്ലിങ്ങളായ കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്ലിം മേഖലകളില്‍ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവര്‍ന്നു കൊണ്ടുപോകുന്നു.’ തുടങ്ങിയ ആരോപണങ്ങളാണ് പി സി ജോര്‍ജ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

Exit mobile version