Pravasimalayaly

വിജയ്ബാബുവിന്റെ പാസ്പോര്‍ട്ട് കണ്ടുകെട്ടണം, കോടതിയില്‍ അപേക്ഷ നല്‍കി പൊലീസ്; തെളിവ് ശേഖരണം പൂര്‍ത്തിയായി

കൊച്ചി:യുവതിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ്ബാബുവിന്റെ പാസ്പോര്‍ട്ട് കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. നേരത്തെ എറണാകുളം സൗത്ത് പൊലീസ് വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. ഇയാള്‍ വിദേശത്തേക്ക് കടന്നെന്നാണ് പൊലീസിന്റെ നിഗമനം.

അതേസമയം വിജയ് ബാബുവിനെതിരെ വ്യക്തമായ തെളിവ് ലഭിച്ചുവെന്ന് പോലീസ്. അന്വേഷണത്തിന്റെ ഭാഗമായുള്ള തെളിവ് ശേഖരണം ഏകദേശം പൂര്‍ത്തിയായി. പീഡനം നടന്നുവെന്ന് നടി പരാതിയില്‍ പറഞ്ഞ ചില ഫ്ളാറ്റുകളില്‍ കൂടി തെളിവെടുപ്പ് നടത്തും. നടിയുടെ ആരോപണം കഴമ്പുള്ളതാണെന്ന് പോലീസിന് ബോധ്യമായിട്ടുണ്ട്.

പഞ്ചനക്ഷത്ര ഹോട്ടലിലെയും ഫ്ളാറ്റുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്. ഒരുമാസത്തിനിടെയാണ് പീഡനങ്ങള്‍ നടന്നത് എന്നതിനാല്‍ തെളിവ് ശേഖരണം വേഗത്തിലാണ്. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു പ്രതികരിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ….

ഈ വര്‍ഷം മാര്‍ച്ച് 13 മുതലാണ് വിവിധ സ്ഥലങ്ങളില്‍ വച്ച് പീഡനം നടന്നതെന്ന് നടി പരാതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളിലെല്ലാം എത്തി തെളിവെടുപ്പ് നടത്തുകയാണ് പോലീസ്. ഏകദേശ തെളിവെടുപ്പ് പൂര്‍ത്തിയായെന്ന് അന്വേഷണ സംഘം പറയുന്നു. ഫ്ളാറ്റുകള്‍, കടവന്ത്രയിലെ ഹോട്ടല്‍ എന്നിവിടങ്ങളിലെ സിസിടിവികള്‍ പരിശോധിച്ചുവരികയാണ്.

Exit mobile version