Pravasimalayaly

രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18-ന് ; ഫലപ്രഖ്യാപനം 21-ന്

രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18 ന്. വിജ്ഞാപനം ഈ മാസം 15 ന് പുറപ്പെടുവിക്കും. പത്രിക സമർപ്പിക്കാനുള്ള ആവസാന തീയതി ജൂൺ 29 വരെ. 30 ന് സൂക്ഷ്മ പരിശോധന. പതിനാറമത് രാഷ്ട്രപതി തിരഞ്ഞെടുപ്പാണ് ജൂലൈ 18 ന് നടക്കുക. തിരഞ്ഞെടുപ്പ് ഫലം ജൂലൈ 21 ന് പ്രഖ്യാപിക്കും.  രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വിപ്പ് പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രപതി റാംനാഥ് കോവിന്ദിൻറെ കാലാവധി ജൂലൈ 24ന് അവസാനിക്കുന്നതിനാലാണ് ജൂലൈ രണ്ടാംവാരം തിരഞ്ഞെടുപ്പ് നടത്തുന്നത്.

രാംനാഥ് കോവിന്ദിന് ബിജെപി രണ്ടാമൂഴം കൊടുക്കാൻ സാധ്യതയില്ലെന്നാണ് ഇതുവരെയുള്ള സൂചന അതിനാൽ അടുത്ത രാഷ്ട്രപതിയാരെന്നതിൽ ചർച്ചകൾ ഇനി സജീവമാകും. പ്രതിപക്ഷം ആരെ സ്ഥാനാർത്ഥിയായി നിർത്തും എന്നതിലും ഇനി വ്യക്തത വരേണ്ടതുണ്ട്. നിലവിലെ രാഷ്ട്രപതിയുടെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അടുത്ത രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഭരണഘടനയുടെ 62-ാം അനുച്ഛേദത്തിൽ പറയുന്നത്.

2017 ജൂലൈ 17-നാണ് അവസാനത്തെ രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടന്നത്. ജൂലൈ 20-ന് ഫലം പ്രഖ്യാപിക്കുകയും ചെയ്യ്തിരുന്നു. ലോക്സഭയിലെയും രാജ്യസഭയിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും സംസ്ഥാന നിയമസഭകളിലേയും ഡൽഹിയിലേയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഉൾപ്പെടുന്ന ഇലക്ടറൽ കോളേജ് ആണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. ഇലക്ടറൽ കോളേജിൽ ഏറ്റവും കൂടുതൽ വോട്ട് മൂല്യമുള്ളത് ഉത്തർപ്രദേശിനാണ്.

233 രാജ്യസഭാംഗങ്ങളും, 543 ലോക്സഭാംഗങ്ങളും, 4,120 നിയമസഭാ സാമാജികരും ഉൾപ്പെടെ ആകെ 4,896 ഇലക്ടർമാർ അടങ്ങുന്നതാണ് ഇലക്ടറൽ കോളേജ്. വിജയിച്ച സ്ഥാനാർത്ഥിക്ക് തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കാൻ കുറഞ്ഞത് 50 ശതമാനം വോട്ട് ലഭിച്ചിരിക്കണം. വിവിധ നിയമസഭകളിലെ നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങളും വിവിധ സംസ്ഥാനങ്ങളിൽ നിയമസഭയ്ക്ക് അനുബന്ധമായി പ്രവർത്തിക്കുന്ന ലെജിസ്ലേറ്റീവ് കൗണ്‌സിലിലെ അംഗങ്ങൾക്കും രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ പറ്റില്ല.

Exit mobile version