Monday, October 7, 2024
HomeLatest Newsകുടുംബത്തോടൊപ്പം രാജ്യം വിടുമെന്ന് അഭ്യൂഹം, രജപക്‌സെയെ താമസിപ്പിച്ചിരിക്കുന്ന നാവികസേനാ താവളം പ്രക്ഷോഭകാരികള്‍ വളഞ്ഞു

കുടുംബത്തോടൊപ്പം രാജ്യം വിടുമെന്ന് അഭ്യൂഹം, രജപക്‌സെയെ താമസിപ്പിച്ചിരിക്കുന്ന നാവികസേനാ താവളം പ്രക്ഷോഭകാരികള്‍ വളഞ്ഞു

മുന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ കുടുംബത്തോടൊപ്പം രാജ്യം വിടുമെന്ന അഭ്യൂഹം പരന്നതോടെ ശ്രീലങ്കയിലെ ട്രിങ്കോമാലി നാവികസേനാ താവളം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകാരികള്‍ വളഞ്ഞു. കൊളംബോയില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ടെംപിള്‍ ട്രീസ് വസതി ജനം വളഞ്ഞതോടെയാണ് സൈന്യം രജപക്‌സെയെയും കുടുംബത്തെയും നാവികസേനാ താവളത്തിലേക്കു മാറ്റിയത്. ഇതറിഞ്ഞതോടെ പ്രക്ഷോഭകാരികള്‍ നാവികസേനാ താവളം ലക്ഷ്യമാക്കി എത്തുകയായിരുന്നു.

ജനപ്രതിനിധികളും മന്ത്രിമാരും രാജ്യം വിടുന്നത് തടയുമെന്ന് പ്രക്ഷോഭകാരികള്‍ പറഞ്ഞു. മന്ത്രിമാര്‍  രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളത്തിലേക്കുള്ള റോഡുകളില്‍ സമരക്കാര്‍ നിലയുറപ്പിച്ചിരിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

സൈന്യം ഏറെ പണിപ്പെട്ടാണ് ചൊവ്വാഴ്ച മഹിന്ദ രജപക്‌സെയെയും കുടുംബത്തെയും പുറത്തെത്തിച്ചത്. തുടരെ തുടരെ പെട്രോള്‍ ബോംബുകള്‍ എറിഞ്ഞ് സമരക്കാര്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ പ്രവേശിക്കുമെന്ന് ഉറപ്പായതോടെയാണു സൈന്യം മഹിന്ദ രജപക്‌സെയുടെ രക്ഷയ്‌ക്കെത്തിയത്. 
അതിനിടെ രജപക്‌സെയെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ആഹ്വാനം ചെയ്തു. കലാപത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റമാണ് രജപക്‌സെയ്‌ക്കെതിരെ നേതാക്കള്‍ ആരോപിക്കുന്നത്.

ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. വിവിധ നഗരങ്ങളില്‍ നടന്ന സംഘര്‍ഷത്തില്‍ 200 ആളുകള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ചിലരുടെ നില ഗുരുതരമാണ്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ കഴിഞ്ഞ ദിവസമാണ് മഹിന്ദ രജപക്‌സെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചത്. ഇതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നേരെ മഹിന്ദ രജപക്‌സെയുടെ അനുയായികള്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇരുപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായതിനെ തുടര്‍ന്ന് രാജ്യത്ത് ദേശവ്യാപകമായി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. സുരക്ഷാ ഉറപ്പാക്കാന്‍ സൈന്യത്തെ വിവിധ സ്ഥലങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം ഭരണപക്ഷ നേതാക്കളുടെ വീടുകള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടിരുന്നു. പലയിടത്തും സമരക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. കര്‍ഫ്യു പ്രഖ്യാപിച്ചിട്ടും ആയിരങ്ങള്‍ തെരുവില്‍ തുടരുകയാണ്. പ്രസിഡന്റ് ഗോതബായ രജപക്‌സേയും രാജിവയ്ക്കണമെന്നാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരുടെ ആവശ്യം. മഹിന്ദ രജപക്‌സെയുടെ വസതി ഉള്‍പ്പെടെ നിരവധി ഭരണപക്ഷ നേതാക്കളുടെ വീടുകള്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ അഗ്‌നിക്കിരയാക്കി. രാജ്യത്തിന്റെ പല ഭാഗത്തും പൊലീസും സമരക്കാരും തമ്മിലും അതിരൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുന്നുവെന്നാണ് ശ്രീലങ്കയില്‍ നിന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

മഹിന്ദ രജപക്‌സെയുടെയും കെഗല്ലയില്‍ എംപി മഹിപാല ഹെറാത്തിന്റെയും വീടുകള്‍ക്കാണ് പ്രതിഷേധക്കാര്‍ തീവെച്ചത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച ജനക്കൂട്ടത്തിന് നേരെ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. മുന്‍ മന്ത്രി നിമല്‍ ലന്‍സയുടെ വീടും അഗ്‌നിക്കിരയാക്കി. മറ്റൊരു എംപിയായ അരുന്ദിക ഫെര്‍ണാണ്ടോയുടെ വീടും തീവെച്ച് നശിപ്പിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments