സജീവ് കൃഷ്ണയെ അര്‍ഷാദ് കൊലപ്പെടുത്തിയത് ഒറ്റയ്ക്ക്, പ്രതി കുറ്റം കുറ്റം സമ്മതിച്ചെന്ന് പൊലീസ്

0
28

യുവാവിനെ കൊലപ്പെടുത്തി ഫ്‌ളാറ്റില്‍ ഒളിപ്പിച്ച കേസില്‍ പ്രതി അര്‍ഷാദ് കുറ്റം സമ്മതിച്ചു. അര്‍ഷാദ് ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന് എസിപി പിവി ബേബി മാധ്യമങ്ങളോട് പറഞ്ഞു. ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിന് കാരണമായത്. ലഹരി ഇടപാടിലെ കണ്ണികളെ കുറിച്ച് വിപുലമായി അന്വേഷിക്കുമെന്നു പൊലീസ് വ്യക്തമാക്കി.

കാസര്‍കോട് നിന്ന് ഇന്നാണ് അര്‍ഷാദിനെ കൊച്ചിയിലെത്തിച്ചത്. പ്രതിയെ ഇന്‍ഫോപാര്‍ക്കിലെ ഫ്‌ലാറ്റിലെത്തിച്ച് പൊലീസ് തെളിവെടുത്തു. കത്തി ഉപയോഗിച്ചാണ് അര്‍ഷാദ് കൊലപാതകം നടത്തിയത്. തെളിവെടുപ്പിനിടെ കൊല നടത്തിയ രീതിയും പ്രതി വിശദീകരിച്ചു. സജീവ് കൃഷ്ണയെ ക്രൂരമായി കൊലപ്പെടുത്തിയ അര്‍ഷാദ് ഫ്‌ലാറ്റിലെ രക്തക്കറ മായ്ച്ച് പ്ലാസ്റ്റിക് കവറിലും തുണിയിലും പൊതിഞ്ഞാണ് ഒളിപ്പിച്ചത്.

മയക്കുമരുന്ന് ഇടപാടിലെ തര്‍ക്കത്തിനിടയിലാണ് അര്‍ഷാദ് മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയെ ഫ്‌ലാറ്റില്‍ വച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കൊലപാതകം നടന്ന ഫ്‌ലാറ്റില്‍ ലഹരിമരുന്നിന്റെ ഉപയോഗവും വില്‍പ്പനയും നടന്നിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കൊച്ചിയിലെ ഫ്‌ലാറ്റിലെത്തിയാണ് പലരും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നത്. കൊലക്ക് പിന്നില്‍ ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണെന്നും പൊലീസ് സ്ഥിരീകരിച്ചു. ലഹരി ഇടപാടുകള്‍ കൊച്ചിയില്‍ വര്‍ധിക്കുന്നതായും പൊലീസ് കഴിഞ്ഞ ദിവസം വിശദീകരിച്ചു.

Leave a Reply