Pravasimalayaly

പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വമേധയാ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാം; അറസ്റ്റോ പിഴയോ പാടില്ല; സുപ്രീം കോടതി

ന്യൂഡല്‍ഹി: ലൈംഗിക തൊഴിലിന് നിയമസാധുത നല്‍കി സുപ്രീം കോടതി. പ്രായപൂര്‍ത്തിയായവര്‍ സ്വമേധയാ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടാല്‍ കേസെടുക്കരുതെന്നും ഭരണഘടന പ്രകാരം ലൈംഗിക തൊഴിലാളികള്‍ക്ക് അന്തസോടെ ജീവിക്കാന്‍ അവകാശമുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് നാഗേശ്വര റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റെതാണ് സുപ്രധാനവിധി. 

ലൈംഗിക തൊഴിലാളികള്‍ക്ക് നിയമത്തില്‍ തുല്യസംരക്ഷണത്തിന് അര്‍ഹതയുണ്ട്. അതേസമയം ലൈംഗിക തൊഴിലാളികള്‍ക്ക് എതിരെ നടപടി പാടില്ല. പ്രായവും സമ്മതവും കണക്കിലെടുത്താവണം കേസ് എടുക്കേണ്ടത്. ലൈംഗിക തൊഴിലാളികളെ അറസറ്റ് ചെയ്യുകയോ പിഴ ഈടാക്കുകയോ ചെയ്യരുതെന്നും സുപ്രീം കോടതി വ്യക്താക്കി

പോലീസ് സെക്‌സ് വര്‍ക്കര്‍മാരുടെ കാര്യത്തില്‍ ഇടപെടുകയോ, ക്രിമിനല്‍ നടപടിയോ കേസോ എടുക്കാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. സെക്‌സ് വര്‍ക്കര്‍മാരെ അറസ്റ്റ് ചെയ്യുകയോ പിഴ ചുമത്തുകയോ പീഡിപ്പിക്കുകയോ ഇരകളാക്കുകയോ ചെയ്യരുത്. പ്രായപൂര്‍ത്തിയായതും, സ്വമേധാ സെക്‌സ് വര്‍ക്ക് ചെയ്യുന്നവര്‍ക്കുമാണ് ഈ നിയമം ബാധകമാവുക. 

വേശ്യാലയം നടത്തുന്നത് നിയമവിരുദ്ധമാണ്. എന്നാല്‍ ഒരു വേശ്യാലയത്തില്‍ റെയ്ഡ് നടക്കുമ്പോള്‍ ഉഭയസമ്മത പ്രകാരമാണ് ലൈംഗിക ബന്ധമെങ്കില്‍ അതിനെ നിയമവിരുദ്ധമായി കാണാനാവില്ല. ഒരമ്മ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നത് കൊണ്ട് ഒരു കുട്ടിയെ അവരില്‍ നിന്ന് വേര്‍പ്പെടുത്താനാവില്ല. മാന്യതയും, അഭിമാനവും എല്ലാ ലൈംഗിക തൊഴിലാളികള്‍ക്കും ഉള്ളതാണ്. അതുപോലെ അവരുടെ കുട്ടികള്‍ക്കും അതുണ്ടെന്നും കോടതി നിരീക്ഷിച്ചു. 

Exit mobile version