Friday, July 5, 2024
HomeINTERVIEWവെടിയൊച്ചകള്‍ നിലയ്ക്കുന്നില്ല…പോരാട്ടങ്ങളും..'-ശബ്‌നം ഹാശ്മി. കൊല്ലപ്പെട്ട തെരുവ് നാടക പ്രതിഭ സഫ്ദര്‍ ഹാശ്മിയുടെ സഹോദരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ...

വെടിയൊച്ചകള്‍ നിലയ്ക്കുന്നില്ല…പോരാട്ടങ്ങളും..’-ശബ്‌നം ഹാശ്മി. കൊല്ലപ്പെട്ട തെരുവ് നാടക പ്രതിഭ സഫ്ദര്‍ ഹാശ്മിയുടെ സഹോദരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ശബ്‌നം ഹാശ്മി സംസാരിക്കുന്നു.

ടീം പ്രവാസി മലയാളി-ഡല്‍ഹി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് മധ്യപ്രദേശില്‍ സ്ഥാനമേറ്റയുടന്‍ മുഖ്യമന്ത്രി വിദ്യാചരണ്‍ ശുക്ലയോട് (വി.സി.ശുക്ല) പത്രപവര്‍ത്തകര്‍ ചോദിച്ചു, ഹിന്ദു-മുസ്ലീം കലാപത്തിന്റെ പേരുപറഞ്ഞാണല്ലോ താങ്കള്‍ വോട്ട് നേടിയത്, മധ്യപ്രദേശില്‍ ഇനി സാമൂദായിക കലാപങ്ങള്‍ ഉണ്ടാകുമോ.?
ഒരു നിമിഷം മൗനിയായ ശേഷം ശുക്ല പറഞ്ഞ മറുപടി..’ ഞാന്‍ നിരുവിച്ചാല്‍ സമുദായീക കലാപങ്ങള്‍ ഉണ്ടാകാനും, ഉണ്ടാകാതിരിക്കാനും സാധിക്കും,’ ഒരു പക്ഷെ ചരിത്രത്തില്‍ ആദ്യമായിരിക്കും ഒരു രാഷ്ട്രീയ നേതാവ് തുറന്ന് സമ്മതിക്കുന്നത് കലാപങ്ങള്‍ ഉണ്ടാകുന്നതല്ല, അവ ഉണ്ടാക്കുന്നതാണ്.

ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ വര്‍ഗ്ഗീയ കലാപം ഏതെന്ന് ചോദിച്ചാല്‍ കൃത്യമായി ഉത്തരം പറയുക പ്രയാസം. എഴുതപ്പെട്ട ചരിത്രത്തിലെ ആദ്യത്തെ കലാപം മുഗള്‍ സാമ്രാട്ട് ഔറംഗസീബിന്റെ മത വിവേചനങ്ങളത്തുടര്‍ന്ന് 1671-ല്‍ ഉത്തര്‍ പ്രദേശിലെ ബനാറസിലും, 1681-ല്‍-ഗുജറാത്തിലും ഉണ്ടായ കലാപങ്ങളാണ്. അന്ന് ഹിന്ദു-മുസ്ലീം കലാപത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കറ്റവരുടെയും കണക്കുകള്‍ ലഭ്യമല്ല. പിന്നെയിന്നോളം രാജഭരണ കാലത്തും-ബ്രിട്ടീഷ് ഇന്ത്യയിലും, സ്വതന്ത്ര ഇന്ത്യയിലും കാലപങ്ങള്‍ക്ക് കണക്കില്ല. ഒരു കലാപവും അതിന്റെ പ്രതികാരമായിട്ട് പിന്നീട് ഉണ്ടാകുന്ന കലഹങ്ങളും ഒരു ജനതയുടെ പ്രാണഞരമ്പുകളില്‍ അലിഞ്ഞു ചേര്‍ന്ന വികാരം പോലെയാണ്. ചെറുതും വലുതുമായ കലാപങ്ങളെപ്പറ്റി പറയാതെ ഇന്ത്യയ്ക്ക് ചരിത്രമില്ല, അല്ലെങ്കില്‍ കലാപങ്ങള്‍ക്കിടയിലെ അല്‍പം സമാധാനമാണ് നമ്മുടെ ജീവിതം. ‘ആത്മഹത്യയ്ക്കും കൊലപാകത്തിനുമിടയിലൂടെ ആര്‍ത്തനാദം പോലെ പായുന്ന ജീവിതം’ എന്ന് ചുള്ളിക്കാടിന്റെ വര്‍ഗീയ കലാപങ്ങള്‍ക്ക് സ്ഥിരം രംഗവേദിയായ ഉത്തരേന്ത്യന്‍ നഗരങ്ങളെപ്പറ്റിപ്പറയാന്‍ ഇതിനേക്കാള്‍ ഉചിതമായ വരികളില്ല.

31 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിക്ക് സപീപം ഗാസിയാബാദിലെ ഝണ്ടാപ്പൂരിലെ തെരുവില്‍ രാഷ്ട്രീയം പ്രമേയമാക്കി തെരുവ് നാടകം കളിച്ച ഒരു കലാകരാനെ ഓര്‍മ്മയുണ്ടാകും, നാടകം പൂര്‍ത്തിയാക്കുന്നതിന് മുമ്പേതന്നെ കോണ്‍ഗ്രസിന്റെ ഗുണ്ടകള്‍ കുത്തിക്കൊന്ന സഫദര്‍ ഹാഷ്മിയെ. സഫദര്‍ കൊല്ലപ്പെട്ടതിന്റെ രണ്ട് ദിനങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ഭാര്യ മാലശ്രീ ഹാഷ്മി അതേസ്ഥലത്ത് ആ നാടകം പൂര്‍ത്തിയാക്കി.
വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും സഫദര്‍ കാണിച്ചുതന്ന മതേതരത്വത്തിന്റെ പാത ഇന്നും പുതിയതാണ്. അദ്ദേഹത്തിന്റെ സഹോദരി ശബ്നം ഹാശ്മിയും, ഭാര്യ മാലശ്രീയും ഹാശ്മിയും അതേ പാതതന്നെ പിന്തുടര്‍ന്നു.

വര്‍ഗീയതയും ജാതി-രാഷ്ട്രീയവുമായിരുന്നു സഫദറിന്റെ പോരാട്ട വിഷയങ്ങള്‍.
കലാപഭൂമികളിലെ കൊലവിളികളും, ആര്‍ത്തനാദങ്ങളും, നിലവിളികളും നിലയ്ക്കുമ്പോള്‍ പതിവുപോലെ വാഗ്ദാനങ്ങളുമായി കലാപം ഇളക്കിവിട്ട രാഷ്ട്രീക്കാരുടെ രംഗപ്രവേശം. പിന്നെ ഗുണഭോക്താക്കളെ നിശ്ചയിക്കാന്‍ ഉദ്യോഗസ്ഥ വൃന്ദങ്ങളുടെയും ആരവങ്ങളോടെയുള്ള ഘോഷയാത്ര ഇവയ്ക്ക് ശേഷമാണ് യഥാര്‍ത്ഥ മനുഷ്യ സ്നേഹികളുടെ ജോലി ആരംഭിക്കുന്നത്, മനുഷ്യാവകാശ പ്രവര്‍ത്തകരുടെ. എത്രയോ വര്‍ഷങങളായി നാം കാണുന്നു, എന്തുകൊണ്ട് കലാപങ്ങള്‍ ഉണ്ടാകുന്നത് തടയാനാകുന്നില്ല.

എണ്ണിയാലൊടുങ്ങാത്ത കപാലഭൂമികള്‍ കണ്ട്, പലപ്പോഴും ആക്രമണത്തിന് ഇരയായ ഒരു ധീര വനിതയുണ്ട് ഡല്‍ഹിയില്‍, തെരുവ് നാടകക്കാരന്‍ സഫദര്‍ ഹാഷ്മിയുടെ സഹോദരി ശബ്നം ഹാശ്മി. കോവിഡ്-19 കാലത്ത് പൊതു ജനത്തിന്റെ മനസ്സില്‍ നിന്നും മാഞ്ഞുപോയ ഒരു കാര്യം അവര്‍ ഓര്‍ത്തെടുക്കുന്നു, ഡല്‍ഹി കലാപത്തെയും, അതിന്റെ ഇരകളും, രാഷ്ട്രീയക്കാരും, മാധ്യമങ്ങളും, നീതിന്യായ കോടതികളും എല്ലാം സൗകര്യപൂര്‍വം മറന്നു എന്ന് ഭാവിച്ചെങ്കിലും പോലീസ് ഒളിഞ്ഞും തെളിഞ്ഞും ഇന്നും വേട്ടയാടുകയാണ് ഇരകളെ. വീടും ജീവനോപാധികളും നഷ്ടപ്പെട്ട ഡല്‍ഹി കലാപത്തിലെ ഇരകളെക്കുറിച്ച് ശബ്നം ഹാശ്മി സംസാരിക്കുന്നു.

കോവിഡ് കാലം ഡല്‍ഹി കലാപവും കലാപത്തിന്റെ ഇരകളെയും വിസ്മൃതിയിലാഴ്ത്തിയോ..?

‘അടുത്ത ദിവസമാണ് കാരവന്‍ മാസിക തങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തിറക്കിയത്. ഡല്‍ഹി കലാപത്തില്‍ പോലീസിന്റെ പങ്ക് അന്വേഷിക്കണം. പലര്‍ക്കും വെടിയേറ്റത് പോലീസ് ഫയറിംഗിലാണ്. മാത്രമല്ല പോലീസ് പക്ഷഭേദപരമായി പെരുമാറിയില്ലായിരുന്നെങ്കില്‍ പല ജീവനും രക്ഷിക്കാമായിരുന്നു. അതിശയകരമായ കണ്ടെത്തല്‍ കലാപങ്ങള്‍ക്ക് ശേഷം പോലീസ് പിടികൂടിയവരെല്ലാം പൗരത്വ ബില്ലിനെതിരെ പ്രതിഷേധ സമരങ്ങളില്‍ പങ്കെടുത്ത ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാക്കളെയാണ്. ജെ.എന്‍.യു വിലെ ആക്രമണത്തിന് ശേഷവും ഇരകളെതന്നെയാണ് ഡല്‍ഹി പോലീസ് വേട്ടയാടിയത്.
പോലീസും ചിലമാധ്യമങ്ങളും സംഭവങ്ങള്‍ക്ക് നേരെ വിപരീതമായ വിധമാണ് കാര്യങ്ങള്‍ ഇന്നും അവതരിപ്പിക്കുന്നത്. പൗരത്വ ബില്ലിനെ എതിര്‍ത്തവര്‍ നടത്തിയതാണ് കലാപം എന്ന രീതിയിലാണ് പോലീസ് പ്രചരിപ്പിച്ചത്. കലാപത്തിന് ആഹ്വാനം ചെയ്ത ബി.ജെ.പി നേതാവിന്റെ പ്രകോപനപരമായ പ്രസംഗവും, ആളെ കൂട്ടി, സമാധാനപരമായി സമരം നനത്തിയവരെ സംഘടിതമായി ആക്രമിച്ചതും ഒന്നും പോലീസ് പരാമര്‍ശിക്കുന്നില്ല. ഐ.എ.എസ് രാജിവെച്ച് മനുഷ്യാവകാശ സന്നദ്ധ സംഘടന പ്രവര്‍ത്തകനായ ഹര്‍ഷ് മന്ദര്‍ എന്ന വ്യക്തിയെപ്പോലും പോലീസ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തു, ഒരായുസ്സുമുഴുവനും മത സൗഹാര്‍ദ്ദത്തിനും സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ് ഹര്‍ഷ് മന്ദര്‍. കാര്യങ്ങളുടെ പോക്ക് മനസിലാക്കാന്‍ ഇതില്‍ കൂടുതലെന്തുവേണം. കോവിഡ് കാലത്ത് ആരും പ്രതികരിക്കുന്നില്ല എന്നെയുള്ളു എന്ന് കരുതി ഇതെല്ലാം ആരും അറിയുന്നില്ല എന്ന് കരുതരുത്. ഈ വാര്‍ത്തകളെല്ലാം തമസ്‌കരിക്കുന്ന മാധ്യമങ്ങളെല്ലാം ഇന്ന് ആരുടെ പക്ഷത്താണ് എന്നോര്‍ത്താല്‍ മതി. പോലീസ് പറയുന്നത് കുത്തും കോമയും സഹിതം പ്രസിദ്ധീകരിക്കുമ്പോള്‍ തീര്‍ച്ചയായും വസ്തുതകള്‍ ഒരിക്കലും വെളിച്ചത്തുവരില്ല. ഞങ്ങളുടേത് ഒരു ചെറിയ സംഘടനയാണ് എന്നാലും ഞങ്ങളുടെ കഴിവനുസരിച്ച് 40 കുടുംബങ്ങള്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളും എത്തിച്ച് കൊടുക്കുന്നുണ്ട്. വലിയ തോതില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സന്നദ്ധ സംഘടകള്‍ ധാരാളം ഉണ്ട്.’

2002-ലെ ഗുജറാത്ത് കലാപത്തോട് ഡല്‍ഹി കലാപത്തിന്റെ താരതമ്യം..?

‘ഗുജറാത്ത് കലാപം തീര്‍ത്തും ഒരു വശത്തുനിന്നും മാത്രമായിരുന്നു. ഡല്‍ഹി കലാപങ്ങളില്‍ വലിയതോതിലല്ലെങ്കിലും മുസ്ലീം യുവാക്കള്‍ തിരിച്ചടിച്ചു. ഗുജറാത്ത് പോലെ അത്രയും വലിയ തോതിലുള്ള ആസൂത്രിതമായ വംശഹത്യ ഇന്ത്യ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഗുജറാത്തിനോട് താരതമ്യപ്പെടുത്തുമ്പോള്‍ ഡല്‍ഹി കാലാപവും, കൊലപാതകങ്ങളും ചെറിയതാണ്. മാത്രമല്ല ഗുജറാത്തില്‍ വന്‍ തോതില്‍ സ്ത്രീകളെയും കൊച്ചു പെണ്‍കുട്ടികളെയും ബലാല്‍സംഗം ചെയ്തു, പിന്നെയാണ് ജീവനോടെ ചുട്ടുകൊന്നത്. ഡല്‍ഹി കലാപത്തില്‍ സ്ത്രീകളെ ഉപദ്രവിക്കുന്നത് അത്രയെന്നും ഉണ്ടായില്ല. ഗുജറാത്തില്‍ ഗലികള്‍ തോറും കയറിയിറങ്ങിയ കലാപകാരികളുടെ കൈയ്യില്‍ വോട്ടര്‍ പട്ടികയും മറ്റും ഉണ്ടായിരുന്നു, ഡല്‍ഹി കലാപത്തില്‍ പ്രദേശത്തെ ന്യൂനപക്ഷങ്ങളുടെ വീടും കടകളും അറിയാവുന്നവര്‍ വഴികാണിക്കാനുണ്ടായിരുന്നു.
പക്ഷെ വന്‍തോതില്‍ വീടും ജീവനോപാധികളും നശിപ്പിക്കപ്പെട്ടു, അത് കൊല്ലാതെ കൊല്ലുന്നതിന് തുല്യമാണ്. ഒരായുസ്സ് കാലത്ത് നേടിയതെല്ലാമാണ് നശിച്ചത്. ഉടുതുണിയും ജീവനും മാത്രം ബാക്കിയായവര്‍ ജീവിച്ചിരുന്നിട്ടെന്ത് ചെയ്യാനാണ്.’

പോലീസ് അതിക്രമങ്ങളെ നിയമപരമായി ചെറുക്കാനുള്ള സംഘടിത ശ്രമങ്ങള്‍.?

‘ഞനും ഞങ്ങളുടെ സംഘടനയും ഇരകളെ വെളിയില്‍ നിന്നും സഹായിക്കാറുണ്ട്. കോടതിയും കേസുകളുമെല്ലാം എനിക്ക് അത്രപരിചിതമല്ല. അതിനാല്‍ നിമയയുദ്ധം നിയമത്തിന്റെ വഴികള്‍ അറിയുന്നവര്‍ ചെയ്യുന്നതാണ് ഉചിതം. കലാപങ്ങളുടെ ഇരകള്‍ക്ക് സൗജന്യമായി നിയമ സഹായം ചെയ്യുന്ന സംഘടനകളും വ്യക്തികളും ധാരാളമുണ്ട്. രാഷ്ട്രീയപാര്‍ട്ടികളും സന്നദ്ധ സംഘടനകളും വ്യക്തികളുമെല്ലാം ഒരുമിക്കേണ്ടുന്ന പൊതുവിടമാണ് ഇപ്പോള്‍ കൊവിഡ് കാരണം നഷ്ടമായത്. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ ആശയ രൂപീകരണം നടക്കുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ മരിച്ചുകഴിഞ്ഞു എന്നു പറയാനാണ് എനിക്കാഗ്രഹം. തീര്‍ത്തും അപ്രധാനമായ കാര്യങ്ങള്‍ക്ക് വേണ്ടി പരസ്പരം പോരടിക്കാനല്ലാതെ ജനത്തിന് വേണ്ടി ഏതുപാര്‍ട്ടിയാണ് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ നേതൃത്വവും പ്രതിപക്ഷവും ഇല്ലാതായത് തീര്‍ച്ചയായും ദുരന്തമാണ്. ഡല്‍ഹി കലാപങ്ങളെ പ്രസ്ഥാവനകൊണ്ടെങ്കിലും അപലപിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടികളെയും ഞാന്‍ കണ്ടില്ല. ഒറ്റപ്പെട്ട ചില ശ്രമങ്ങള്‍ ഒഴിച്ചാല്‍ സംഘടിതമായ ഒരു ശ്രമവും ഡല്‍ഹി കലാപത്തിന്റെ ഇരകള്‍ക്കായി നടന്നിട്ടില്ല. എന്തെങ്കിലും ചെയ്യാനിറങ്ങുന്നവരെ സുരക്ഷയുടെ കാര്യം പറഞ്ഞ് അല്ലെങ്കില്‍ കേസില്‍പ്പെടുത്തി പിന്തിരിപ്പിക്കാന്‍ ശ്രമം നടക്കുന്നു. ഏവരെയും ഗ്രസിച്ച ഭയത്തിന്റെ മൂടുപടത്തിനുള്ളില്‍ നമുക്ക് ഊഹിക്കാനാവാത്ത കാര്യങ്ങളാണ് നടക്കുന്നത്. ഭരണാധികാരികള്‍ക്ക് കോവിഡ് കാലം പലകാര്യങ്ങള്‍ക്കും മറയായി തീര്‍ന്നു എന്നു പറഞ്ഞാല്‍ തീര്‍ത്തും ശരിയാണ്. വീടിന് പുറത്ത് എന്തു നടക്കുന്നുവെന്ന് ആര്‍ക്കും അറിയില്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ദേശവ്യാപകമായി നടന്ന എല്ലാ മുന്നേറ്റങ്ങളും ദേശീയ പ്രക്ഷോഭങ്ങളും ആരംഭിച്ചത് ഡല്‍ഹിയില്‍ നിന്നാണ്. നിര്‍ഭയ സമരം, ജെ.എന്‍.യു സമരം, പൗരത്വ ബില്ലിനെതിരെയുള്ള സമരം ഇവയെല്ലാം ആരംഭിച്ചത് ദേശീയ തലസ്ഥാനത്തുനിന്നാണ്. അതുകൊണ്ടാണ് ദേശീയ തലത്തില്‍ പ്രചരിക്കാവുന്ന സമരങ്ങളെ അതിന്റെ ഉത്ഭവത്തില്‍ തന്നെ ഇല്ലാതാക്കുക. എന്ന നയമാണ് രാജ്യം ഭരിക്കുന്നവര്‍ക്ക്.’

കലാപങ്ങളും, മനുഷ്യ നിര്‍മ്മിതമായ മറ്റ് സാമൂഹീക വിഷയങ്ങളും വരുമ്പോള്‍ ജനം ചിന്തിക്കുന്നത് ഇത് മുസ്ലിമിന്റെയാണ്, ദളിതന്റെയാണ്, ആദിവാസിയുടെതാണ് അവരുടെ സമുദായം തന്നെ പരിഹരിക്കട്ടെ, ഇത് ജനസാമാന്യത്തിന്റെ മനോഭാവമല്ലേ..?

‘ഇന്ത്യയില്‍ എക്കാലവും സാമൂദായിക-ജാതീയ വികാരങ്ങള്‍ക്ക് പ്രാമുഖ്യമുണ്ട്. എല്ലാ സാമൂഹീക രാഷ്ട്രീയ വിഷയങ്ങളും അതാത് ജന വിഭാഗത്തിന്റെ മാത്രം കാര്യമാണ്. എന്തിന് ഞാന്‍ ഇതില്‍ ഇടപെടണം. സ്വന്തം സമുദായത്തിന്റെ കാര്യത്തില്‍പ്പോലും നിരത്തിലിറങ്ങാനും സമരം ചെയ്യാനും പോലീസിന്റെ ലാത്തിയടി ഏല്‍ക്കാനും ഏതാനും പേരുണ്ടാകും. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത് ഏറെ വ്യക്തമാണ്. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍പ്പോലും എല്ലാവിഷയങ്ങളെയും മതത്തിന്റെ ജാതിയുടെ പരിവേഷത്തില്‍കാണാനും അതിനുസരിച്ച് പ്രതികരിക്കുന്നവരുമാണ് അധികം, അതിന്റെ അപകടം വലുതാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ ഇത് സര്‍വ പരിധികളെയും ലംഘിച്ചു. പ്രത്യേകിച്ച് കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിനുശേഷം. വെറുപ്പിന്റെ രാഷ്ട്രീയം സമൂഹത്തിന്റെ എല്ലാ തലത്തിലേക്കും വ്യാപിച്ചു. മുസ്ലിങ്ങള്‍ മാത്രമല്ല, ദളിതരും, ആദിവാസികളെയും മനുഷ്യരായിപോലും പരിഗണിക്കാത്ത വിധമാണ് വെറുപ്പിന്റെ രാഷ്ട്രീയം. വെറുപ്പ് ശക്തരോടും പ്രതികരിക്കുന്നവരോടും മാത്രമല്ല, ദരിദ്രരോടും, പാര്‍ശ്വവല്‍കൃതരോടും അത് ഏറെയാണ്. എതിര്‍ ശബ്ദങ്ങള്‍ ഇല്ലാതാകുമ്പോള്‍ അടിച്ചമര്‍ത്തലുകള്‍ക്ക് ശക്തിയേറും. പൗരത്വ ബില്ലിനെതിരെയുള്ള സമരം ഒരു പൊതുവികാരമായപ്പോള്‍, സമരത്തില്‍ പങ്കെടുക്കാന്‍ നിരത്തിലിറങ്ങിയവരെ ദേശദ്രോഹികളായി ചിത്രീകരിച്ചത് നമുക്കറിയാം. ദേശഭക്തിക്ക് പുതിയ അര്‍ത്ഥവും ഭാവവും കൈവന്നത് അടുത്ത കാലത്താണ്. മുസ്ലീമുകളെല്ലാം ദേശവിരുദ്ധരാണെന്ന പ്രചരണവും അടുത്തകാലത്താണ് ശക്തിയാര്‍ജ്ജിച്ചത്. തങ്ങള്‍ക്കെതിരെ പ്രതിഷേധ ശബ്ദങ്ങളൊന്നും ഇനി ഉയരേണ്ട എന്ന തീരുമാനത്തിന്റെ ഭാഗമായ അജണ്ടകളാണ് എവിടെയും. പ്രതികൂലങ്ങളോട് പ്രതികരിക്കാത്ത ഒരു ജനത അവര്‍ക്ക് വരാനിരിക്കുന്ന ദുരന്തത്തെ കാണിന്നില്ല. ക്രമിനല്‍വല്‍ക്കരിക്കപ്പെട്ട ഒരു രാഷ്ട്രീയസഹിത അതിന് സഹായകമായ ചുറ്റുപാട് ഒരുക്കാന്‍ എല്ലാത്തിനെയും ക്രിമിനല്‍വല്‍ക്കരിക്കുന്നു. രാജ്യത്തിന്റെ ഗതിവിഗതികളെല്ലാം ഒന്നോ രണ്ടോ പേരുടെ ചിന്താമണ്ഡലത്തിലേക്ക് ചുരുങ്ങുന്നു. ആദ്യം പ്രതിഷേധ ശബ്ദങ്ങളെ ഒന്നൊന്നായി ഇല്ലാതാക്കും, ലോകത്തെവിടെയും ഏകാധിപത്യവും ഫാസിസവും പ്രവര്‍ത്തിക്കുന്നത് അങ്ങനെയാണ്.’

ദേശീയ പാര്‍ട്ടികള്‍ തന്നെ ഇല്ലാതായി, ചെറിയ പാര്‍ട്ടികളുടെ നിലനില്‍പ്പുപോലും ചോദ്യത്തിലായി, എന്തുകൊണ്ട് ഒരു പൊതുവേദിയില്‍ അവര്‍ ഒരുമിക്കുന്നില്ല..?

‘രാഷ്ട്രീയ പാര്‍ട്ടികളെയെല്ലാം സ്വാശംമുട്ടിക്കുന്നത് നാം കാണുന്നു. പോലീസ്, ഭരണസംവിധാനങ്ങള്‍ എല്ലാം നിക്ഷിപ്ത രാഷ്ട്രീയ നേട്ടങ്ങളിലേക്ക് കേന്ദ്രീകൃതമാകുമ്പോള്‍ ഇതെല്ലാം സംഭവിക്കുന്നു. സാധാരമക്കാരന്റെ അവസാനത്തെ ആശ്രയമാണ് കോടതികള്‍, അവിടെയും നീതികിട്ടില്ലെന്ന ബോധ്യം മനുഷ്യരെ വേര്‍തിരിവുകള്‍ മറന്ന് സംഘടിക്കാനും പ്രതിരോധിക്കാനും പ്രേരിപ്പിക്കുന്നു. സമീപകാലത്തെ രാഷ്ട്രീയ സംവിധാനം ജനങ്ങളെക്കൊണ്ട് അങ്ങനെ ചിന്തിപ്പിക്കുന്നുണ്ട്. ദശലക്ഷകണക്കിന് ജനങ്ങള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. അമ്പലവും പളളിയുമാണ് കാലാകാലങ്ങളായി രാഷ്ട്രീയ ഒഴുക്കുകളെ നിശ്ചയിച്ചത്, എന്നാല്‍ അക്കാലത്ത് ജനത്തിന് ഉപജീവനത്തിനുള്ള തൊഴിലുണ്ടായിരുന്നു, എന്നാല്‍ പട്ടിണി മരണം തുറിച്ചുനോക്കുന്ന ഒരു കാലത്ത് തങ്ങള്‍ ജയ്വിളിച്ചവരാരും തിരിഞ്ഞുനോക്കിയില്ലല്ലോ എന്ന യാഥാര്‍ത്ഥ്യം ജനം തിരിച്ചറിയും.’

അപ്രഖ്യാപിത അടിന്തരാവസ്ഥ എന്നും മറ്റും ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തെ വിവക്ഷിക്കാറുണ്ട്, താങ്കളുടെ അഭിപ്രായം.?

‘അടിയന്തിരാവസ്ഥയെക്കാളും മോശമായ രാഷ്ട്രീയ സ്ഥിതിയാണ് ഇപ്പോള്‍. അടിയന്തിരാവസ്ഥ കാലത്ത് പോലീസ് നീക്കങ്ങളും തടവിലാക്കപ്പെടുന്നതും എല്ലാം നമുക്ക് ഊഹിക്കാമായിരുന്നു, ഏതു പ്രവര്‍ത്തിയാണ് പ്രസംഗമാണ്, പ്രസിദ്ധീകരണമാണ് ഭരണകര്‍ത്താക്കള്‍ക്ക് അഹിതമായിട്ടുള്ളത്, പോലീസ് നടപടി എപ്പോള്‍ ഉണ്ടാകും എന്നെല്ലാം ഊഹിക്കാമായിരുന്നു, എന്നാല്‍ ഇന്ന് ഒന്നും നമുക്ക് അനുമാനിക്കാന്‍ കഴിയില്ല. അക്കാലത്ത് പോലീസും പ്രവര്‍ത്തിക്കുന്നത് നിയമത്തിന് അനുസൃതമായിരുന്നു. അപ്പോള്‍ തീര്‍ച്ചയായും നമുക്കും അനുമാനിക്കാം ഏതുരീതിയിലാണ് നിയമ പ്രകാരം പ്രതിരോധിക്കേണ്ടതെന്ന്. ഏതു വകുപ്പിലാണ് തനിക്കെതിരെ കേസ് എന്നും അറിയാമായിരുന്നു. ഇന്ന് അതല്ല അവസ്ഥ രാഷ്ട്രീയ വൈരികളെ ഇല്ലാതാക്കാന്‍ എതിര്‍ക്കുന്ന ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ പോലീസും, സാമ്പത്തീക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നവരോ, മറ്റ് ഏത് ഏജന്‍സികളോ എപ്പോഴാണ് തങ്ങളുടെ വിട്ടിലെത്തുകയെന്നോ എന്താണ് നിങ്ങള്‍ക്കെതിരെ ചാര്‍ത്തുന്ന കുറ്റമെന്നോ ആര്‍ക്കും പ്രവചിക്കാനാവില്ല, കുറ്റങ്ങള്‍ ചുമത്തപ്പെടുമ്പോള്‍ മാത്രമാണ് ഒരുവ്യക്തി അറിയുന്നത് താന്‍ ഭരണകൂടം ഇഷ്ടപ്പെടാത്ത ആളാണെന്ന്. ആര്‍ക്കും ഒന്നുമറിയില്ല എപ്പോള്‍ എന്തും സംഭവിക്കാം. ഭരിക്കുന്ന പാര്‍ട്ടിക്കുള്ളില്‍പ്പോലും ജനാധിപത്യപരമായിട്ടല്ല കാര്യങ്ങള്‍ എല്ലാം തീരുമാനിക്കുന്നത് ഒന്നോ രണ്ടോ വ്യക്തികളാണ്, മറ്റുള്ളവര്‍ക്ക് ഉത്തരവുകള്‍ അനുസരിക്കുകമാത്രമാണ് ജോലി.’

അമേരിക്കയില്‍ ജോര്‍ജ് ഫ്ളോയിഡിനെ പോലീസ് കൊന്നപ്പോള്‍ ആ രാജ്യം ഒന്നാകെ പ്രതിഷേധിച്ചു, അതിനടുത്ത നാളിലാണ് ഇന്ത്യയില്‍ തമിഴനാട്ടില്‍ ഒരപ്പനെയും മകനെയും അതിക്രൂരമായി പോലീസ് പീഡനമേറ്റ് മരിച്ചത്, ഇവിടെ ആരും പ്രതികരിച്ച് കണ്ടില്ല, ജാതിയും മതവും എല്ലാം നോക്കിയാണോ നമ്മുടെ മനുഷ്യാവകാശം പോലും നിശ്ചയിക്കപ്പെടുന്നത് ?

‘ജോര്‍ജ് ഫളോയിഡിന് നേരിട്ടതിന്റെ എത്രയോ മടങ്ങ് ക്രൂരമായിരുന്നു നമ്മുടെ നാട്ടിലെ അപ്പനും മകനും മരിച്ചത് എന്നതില്‍ തര്‍ക്കമില്ല. എന്തുകൊണ്ട് ഇന്ത്യയില്‍ തെരുവുകള്‍ പ്രക്ഷുബ്ദമായില്ല എന്നത് ചോദ്യമാണ്. പലപ്പോഴും പല പ്രതിഷേധങ്ങളും ബോധപൂര്‍വ്വം ആരും സംഘടിപ്പിക്കുന്നതല്ല. അത് സ്വമേധയാ തന്നെ ജനങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ട് കോണ്ടുപോകുന്നതാണ്. ഇന്ത്യ ഒരു മഹാരാജ്യമാണ് പലപ്പോഴും രാജ്യത്തിന്റെ വിദൂരമായ ഒരു കോണില്‍ നടക്കുന്നത് നാം അറിയാറില്ല. തൂത്തുക്കുടിയിലെ ജയരാജിന്റെയും മകന്റെയും കൊലപാതകം രാജ്യത്തെ മറ്റു പ്രദേശങ്ങളിലെ ജനങ്ങള്‍ അറിയുന്നത് വളരെ വൈകിയാണ്. മറ്റൊന്ന് കോവിഡ് ഭയന്ന് വിട്ടില്‍ തന്നെ കഴിയുന്ന സമയം ആരും വെളിയില്‍ വന്നില്ല. തീര്‍ച്ചയായും പല സമര മുന്നറ്റേങ്ങളിലും ജാതിയും മതവും മെല്ലാം വിഷയമാണ്, അവ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്നുമാത്രം. പിന്നെ തെക്കെയിന്ത്യയില്‍ നടക്കുന്ന സംഭവങ്ങളോട് ഉത്തേരന്ത്യക്കാര്‍ അത്രയും വൈകാരികമായി പ്രതികരിക്കാറില്ല, തിരിച്ചും സംഭവിക്കാറുണ്ട്. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്നതൊന്നും പലപ്പോഴും നങ്ങള്‍ അറിയുന്നില്ല, അറിഞ്ഞാലും പ്രതികരിക്കാറില്ല. തമിഴ് നാട്ടിലെ അപ്പന്റെയും മകന്റെയും ഇരട്ടകൊലപാതകവും അത്തരത്തില്‍ ജനശ്രദ്ധയില്‍ പെടാതെപോയി. ഭാഷ മറ്റൊരു പ്രശ്നമാണ്. തീര്‍ച്ചയായും രണ്ടു മനുഷ്യന്‍ മൃഗീയമായി കൊല്ലപ്പെടുമ്പോല്‍ അതില്‍ ജാതിപരമായി വേര്‍തിരിവുകള്‍ ഉണ്ടാകാന്‍ പാടില്ല. എന്നാല്‍ നമ്മളെ സംബന്ധിച്ച് ദിവസേന എത്രയോ കേസുകളാണ് നമ്മള്‍ കേള്‍ക്കുന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 200 അല്ലെങ്കില്‍ അതില്‍ക്കൂടുതല്‍ പോലീസ് കസ്റ്റഡി കൊലപാതകങ്ങള്‍ നാം കേള്‍ക്കുന്നു ചിലതെല്ലാം നാം പ്രതികരിക്കാതെ പോകുന്നു എന്നുമാത്രം അതുകൊണ്ട് അവയൊന്നും കുറ്റകൃത്യമല്ലാതാകുന്നില്ല. ഡല്‍ഹിയില്‍ നിര്‍ഭയ സംഭവം നടന്നപ്പോള്‍ അതിനേക്കാള്‍ ഭീകരമായ ബലാല്‍സംഗകൊലപാതകങ്ങള്‍ ഗുജറാത്തിലും, ഉത്തര്‍ പ്രദേശിലും നിത്യേന നടന്നു, അവയൊന്നും ഒരു കോളം വാര്‍ത്തയ്ക്കപ്പുറം ആരും അറിഞ്ഞില്ല. അമേരിക്കയില്‍ ജോര്‍ജ് ഫോളോയിഡ് ആദ്യത്തെതല്ല അവസാനത്തേതുമാകില്ലെന്ന് നമുക്കറിയാം. ഇവിടെയും അതു തന്നെ എത്രയോ പെണ്‍കുട്ടികള്‍ നിത്യേന കൊല്ലപ്പെടുന്നു. ഉത്തര്‍പ്രദേശില്‍ കൊച്ചുകുട്ടികളെ ബല്‍സംഗം ചെയ്തശേഷം ചുട്ടുകൊന്ന എത്രയോ സംഭവങ്ങള്‍ ഉണ്ടായി. അവയില്‍ മാധ്യമങ്ങള്‍ കാണാതെ പോയ എത്രയോ സംഭവങ്ങളുണ്ട്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അഛനും ബന്ധുക്കളും പെട്ടെന്ന് മരണപ്പെടുന്നതും നാം വായിച്ചു.
പിന്നെ കഴിഞ്ഞ 6 വര്‍ഷത്തെ കാര്യം എടുത്താല്‍ ഒന്നു വ്യക്തമാണ് എല്ലാവരും തളര്‍ന്നു, പ്രതിഷേധവും സമരങ്ങളും ഒന്നും ഒരു ചലനവും ഉണ്ടാക്കുന്നില്ല. എനിക്ക് 63 വയസ്സായി തീര്‍ച്ചയായും 30 വര്‍ഷം മുമ്പത്തെപ്പോലെ പ്രതിഷേധിക്കാനോ ആളെക്കൂട്ടാനോ എനിക്ക് സാധിക്കില്ല. അമേരിക്കയില്‍ വളരെ ക്രിയാത്മകമായ ഒരു ജനാധിപത്യം ഇന്നും നിലവിലുണ്ട്. ശക്തമായി ജനകീയ വിഷയങ്ങളോട് പ്രതികരിക്കുന്ന കോടതിയുണ്ട്, ഇവ രണ്ടും ഉള്ളപ്പോള്‍ ജനകീയ വിഷയങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. രോദനങ്ങള്‍ കേള്‍ക്കാനാളില്ലാതെ വരുമ്പോള്‍ പിന്നെന്തു ചെയ്യും. കഴിഞ്ഞ 6 വര്‍ഷത്തെ കാര്യം നോക്കിയാല്‍ മതി ദിവസവും ആള്‍ക്കൂട്ടക്കൊലകള്‍, ബലാല്‍സംഗം, ജാതിക്കൊലകള്‍, അഭിമാനക്കൊലകള്‍ ഒന്നിനും പ്രതികരിക്കാത്ത രാഷ്ട്രീയ നേതൃത്വം.’

കോണ്‍ഗ്രസ് അടക്കമുള്ള സെക്കുലര്‍ പാര്‍ട്ടികളുടെ മൗനം രാജ്യത്തോട് ചെയ്യുന്ന ദ്രോഹമല്ലേ..?

‘കോണ്‍ഗ്രസും അതുപോലുള്ള സെക്കുലര്‍ പാര്‍ട്ടികളും ഇന്നും രാജ്യത്തെ ബാധിച്ച അപകടത്തെക്കുറിച്ച് ബോധവാന്മരല്ല. ഫാസിസം അതിന്റെ അല്ലാ തലങ്ങളിലും പ്രവര്‍ത്തന സജ്ജമായി. മാധ്യമങ്ങള്‍ എത്രയോ പക്ഷഭേദത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. പോലീസും, മറ്റ് അന്വേഷണ ഏജന്‍സികളുമെല്ലാം എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ പൊതുവായ സമവായവും ഐക്യവും പാര്‍ട്ടികള്‍ തമ്മില്‍ പ്രയോഗീകമല്ല, എന്നാല്‍ അവരോരുത്തരും വ്യക്തിഗത രൂപത്തില്‍ തങ്ങളുടെ അണികളെ ബോധവാന്മാരാക്കാന്‍ ശ്രമിച്ചാല്‍ അത് വലിയ മാറ്റത്തിന് കരാണമാകും. എന്നാല്‍ ഇന്ന് രാജ്യത്ത് രാഷ്ട്രീയം എന്നാല്‍ അധ്യാനിക്കാതെ സ്വത്ത് സമ്പാദിക്കുക, അധികാരം കൈയ്യാളുക എന്ന തെറ്റായ സന്ദേശമാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നല്‍കുന്നത്. ഇടതു പക്ഷ പ്രസ്ഥാനങ്ങളിലെ വര്‍ഗീയ-ജാതീയ ചിന്താഗതികള്‍ ഏറെ ചിന്തനീയമാണ്. തങ്ങളുടെ കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോയപ്പോഴാണ് അവര്‍ ഇന്ന് ദളിത്-പിന്നോക്ക വിഭാഗങ്ങളെ കൂടെ നിറുത്തേണ്ടതിന്റെ ആവശ്യം മനസിലാക്കിയത്. പിന്നെ ജീവിതത്തിന്റെ സമസ്ഥ മേഖലയെയും ഗ്രസിച്ച ബ്രാഹ്‌മണവാദം. വ്യക്തിപരമായ ബ്രഹ്‌മണ മേധാവിത്വമല്ല അതൊരു മനോഭാവമാണ്, ചൂഷണത്തിന്റെ ഒരു പുതിയ രൂപം. രാഷ്ട്രീയം, മതം പൊതുരംഗം എല്ലായിടത്തും അത് വ്യാപകമായിക്കഴിഞ്ഞു. 2007-ല്‍ ബി.ജെ.പി രണ്ടാമതും ഗുജറാത്തില്‍ അധികാരത്തില്‍ വന്നപ്പോല്‍ ഇലട്രോണിക് വോട്ടിംഗ് മെഷിനെ സംബന്ധിച്ചും, കേന്ദ്രത്തില്‍ ബി.ജെ.പി ഭരണം പിടിക്കുന്നതും സംബന്ധിച്ച് അന്നത്തെ പ്രമുഖ പാര്‍ട്ടികളായ കോണ്‍ഗ്രസ്, ആര്‍.ജെ.ടി, ജനതാ ദള്‍, ഇടത് പാര്‍ട്ടികള്‍ എന്നിവരോടൊല്ലാം ഞാന്‍ വ്യക്തിപരമായി പറഞ്ഞതാണ് ഇ.വി.എം ജനാധിപത്യത്തിന്റെ അന്ത്യം കുറിക്കുമെന്ന് അന്നാരും ചെവിക്കൊണ്ടില്ല, ഇന്നും ഒരു പക്ഷെ അവര്‍ക്കത് പൂര്‍ണ്ണമായും ഗ്രഹിക്കാന്‍ സാധിച്ചിട്ടുണ്ടാവില്ല.’

മതേതരത്വം പുനര്‍ജ്ജനിക്കുക സാധ്യമാണോ.?

‘തീര്‍ച്ചയായും സാധിക്കും, ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം വേണമെന്നു മാത്രം. സെക്കുലര്‍ പാര്‍ട്ടികള്‍ ഓരോന്നും അവരുടെ അടിസ്ഥാന ഘടകങ്ങളെയും, മതേതര വിശ്വാസികളെയും ഒരുമിപ്പിക്കട്ടെ. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാതെ ഇതൊന്നും സാധ്യമല്ല. വര്‍ഗീയ ശക്തികള്‍ക്ക് ഒരിക്കലും ജനസാമാന്യത്തിന്റെ വിഷയങ്ങള്‍ പരിഹരികാന്‍ കഴിയില്ല, കാരണം അവരുടെ മുന്‍ഗണന ക്രമത്തില്‍ മാനുഷീക പ്രസ്നങ്ങള്‍ ഇല്ല. ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരില്‍ ഭിന്നിപ്പിക്കുന്നവര്‍ക്ക് ഒരിക്കലും ജനങ്ങളുടെ ജീവിത പ്രശ്നങ്ങളോട് നീതി പുലര്‍ത്താന്‍ കഴിയില്ല. എല്ലാവരെയും എക്കാലത്തും കബളിപ്പിച്ച് മുന്നോട്ട് പോകാന്‍ ഫാസിസത്തിന് കഴിയില്ല, ലോകത്തെങ്ങും ഫാസിസ്റ്റ് ശക്തികള്‍ എന്നേയ്ക്കും വാണിട്ടില്ല. ഇന്ത്യയില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ ദശലക്ഷങ്ങളാണ്, ജീവിതം നിലനില്‍പ്പിന്റെ ഘട്ടത്തിലെത്തുമ്പോള്‍ മനുഷ്യര്‍ ചിന്തിച്ചു തുടങ്ങും, പിന്ന നാളിതുവരെ ജയ്വിളിച്ച ബിംബങ്ങള്‍ക്ക് നേരെ ചോദ്യങ്ങളുയരും. മനുഷ്യര്‍ക്ക് വേണ്ടത് സമാധനത്തോടെയുള്ള ജീവിതമാണ്, പൊതുജനങ്ങളുടെ ചിന്താഗതികളില്‍ നിന്നും മതവും ജാതിയും തീര്‍ത്ത മതിലുകള്‍ക്കുള്ളില്‍ നിന്നും അവര്‍ പുറത്തുവരും സമാധനത്തോടെയുള്ള ജീവിതം അവര്‍ ചോദിക്കും ആ കാലം അത്ര വിദൂരമല്ല.’

നാസികാലത്തെ പ്രസിദ്ധമായ പാസ്റ്റര്‍ മാര്‍ട്ടിന്‍ നൈമുള്ളോറിന്റെ കവിത നമുക്കോര്‍മ്മയുണ്ടാകണം.
‘ആദ്യം അവര്‍ ജൂതരെ പിടികൂടി, ഞാന്‍ പ്രതികരിച്ചില്ല കാരണം ഞാന്‍ ജൂതനല്ലല്ലോ, പിന്നെ അവര്‍ സോഷ്യലിസ്റ്റുകളെയും, കമ്മ്യൂണിസ്റ്റുകളെയും പിടികൂടിയപ്പോഴും ഞാന്‍ പ്രതികരിച്ചില്ല, ഒടുവില്‍ അവര്‍ എന്നെത്തേടിയെത്തി, എന്റെ നിലവിളി കോള്‍ക്കാന്‍ അപ്പോള്‍ ആരും അവശേഷിച്ചിരുന്നില്ല…”

(സഫ്ദര്‍ ഹാശ്മി ജീവിത രേഖ:

ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാന്തര ബിരുദവും നേടി. സര്‍ക്കാര്‍ കോളേജില്‍ ലക്ചററായി ജോലി നോക്കവെയാണ് ഇന്ദിര ഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. അടിന്തിരാവസ്ഥക്കാലത്ത് ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ തെരുവ് നാടക കലാകാരനായി. 8000 ത്തോളം നാടകങ്ങള്‍ രാജ്യത്തെ വിവിധ നഗരങ്ങളിലെ തെരുവുകളില്‍ അവതരിപ്പിച്ചു. 34-ാം വയസ്സില്‍ 1989-ല്‍ ഡല്‍ഹിക്ക് സമീപം ഗാസിയാബാദിലെ ഝണ്ടാപ്പുര്‍ എന്ന വ്യവസായ നഗരത്തില്‍ നാടകം നടത്തവെ കോണ്‍ഗ്രസ് ഗുണ്ടകളുടെ കുത്തേറ്റ് മരിച്ചു. സഫദറിന്റെ സ്വപ്നമായിരുന്ന ‘ജന്‍ നാട്യ മഞ്ച്’ (ജനം) എന്ന ‘ജനകീയ നാടക വേദി’ ഭാര്യയായ മാലശ്രീ ഹശ്മി ഏറ്റെടുത്തു. സഹോദരി ശബ്നം നേതൃത്വം കൊടുക്കുന്ന അന്‍ഹദ് (ആക്ട് നൗ ഫോര്‍ കമ്മ്യൂണ്‍ ഹാര്‍മണി) എന്ന സന്നദ്ധ സംഘടനയ്ക്ക് നേതൃത്വം കൊടുക്കുന്നു. ഭാര്യ മാലശ്രീ ഹാശ്മി, സഫ്ദര്‍ ഹാശ്മി മെമ്മോറിയല്‍ ട്രസ്റ്റ് (സഹമത്ത്) എന്നി സംഘടനയ്ക്കും നേതൃത്വം കൊടുക്കുന്നു. സഫ്ദറിന്റെ ജീവിതലക്ഷ്യമായിരുന്ന വര്‍ഗീയതയ്ക്കെതിരായ സമരമാണ് ഈ രണ്ടു വനിതകളും അവരുടെ സന്നദ്ധ പ്രവര്‍ത്തകരും ഏറ്റെടുത്തു നടത്തുന്നത്.)

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments