തിരുവനന്തപുരം: സോളാർ കേസിൽ യുവതിയുടെ പരാതിയേത്തുടര്‍ന്നുണ്ടായ ലൈംഗീകാതിക്രമ കേസില്‍ ജോസ് കെ മാണിയെ എല്‍ഡിഎഫ് സംരക്ഷിക്കില്ലെന്ന് മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍. ആരെ രക്ഷിക്കണം എന്ന് തീരുമാനിക്കുന്നത് സര്‍ക്കാര്‍ അല്ലെന്നും സിപിഐ എംഎല്‍എ പറഞ്ഞു.സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ടതിന് നിയമസഭാ തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല. സ്വാഭാവികമായ ഒരു കാലാവസ്ഥയില്‍ ഒരു കേസ് സിബിഐയ്ക്ക് വിടുന്നതിന് ഇത്ര വലിയ ബഹളത്തിന്റെ കാര്യമില്ല. സിബിഐയുടെ കുറ്റ വിചാരണയ്ക്ക് എന്തുകൊണ്ട് നേരത്തേ വിട്ടില്ല എന്നതാണ് യുഡിഎഫ് ചോദിക്കുന്നത്. കേസ് കൈമാറാന്‍ കാലതാമസം വന്നതാണ് യുഡിഎഫിന്റെ പ്രശ്‌നം. ഒരു കേസ് എപ്പോള്‍ സിബിഐയ്ക്ക് വിടണമെന്ന് തീരുമാനിക്കുക സര്‍ക്കാര്‍ ആണെന്നും സിപിഐ നേതാവ് കൂട്ടിച്ചേര്‍ത്തു.