Pravasimalayaly

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ മൃതദേഹം സംസ്‌ക്കരിച്ചു,അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത് വന്‍ ജനാവലി

പാലക്കാട്ട് കൊല്ലപ്പെട്ട ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ മൃതദേഹം സംസ്‌ക്കരിച്ചു. കറുകോടി മൂത്താന്‍ സമുദായ ശ്മശാനത്തിലാണ് സംസ്‌കാരം നടന്നത്. നൂറുകണക്കിന് ആളുകളാണ് സംസ്‌ക്കാര ചടങ്ങിലെത്തിയത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം വിലാപയാത്രയായി കര്‍ണ്ണകി അമ്മന്‍ ഹയര്‍സെക്കന്ററി സ്‌കൂളിലാണ് ആദ്യം എത്തിച്ചത്. നിരവധിപേരാണ് പൊതുദര്‍ശന ചടങ്ങുകളില്‍ സംബന്ധിച്ചത്. പിന്നാലെ മൃതദേഹം ശ്രീനിവാസന്റെ വീട്ടിലെത്തിക്കുകയായിരുന്നു.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ട് 24 മണിക്കൂര്‍ പിന്നിടും മുമ്പാണ് മേലാമുറിയില്‍ ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊന്നത്. ആറംഗസംഘമാണ് ശ്രീനിവാസനെ കടയില്‍ കയറി വെട്ടിയത്. ശ്രീനിവാസന്റെ ശരീരത്തില്‍ ആഴത്തില്‍ മുറിവുകളേറ്റിരുന്നു. ശരീരത്തിലാകെ പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. തലയില്‍ മാത്രം മൂന്ന് വെട്ടുകളേറ്റു. കാലിലും കയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുള്ളത്.

പോപുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് 24 മണിക്കൂറിനുള്ളില്‍ തിരിച്ചടി ഉണ്ടാകുമെന്നും സംഘര്‍ഷ സാധ്യതയുളള ഇടങ്ങളില്‍ സുരക്ഷ ശക്തമാക്കണമെന്നുമായിരുന്നു സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെ പാലക്കാട് ജില്ലാ പൊലീസിന് കിട്ടിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.രണ്ടാമത്ത കൊലപാതകം നടന്ന ശേഷം മാത്രമാണ് നിരോധനാജ്ഞ ഉള്‍പ്പടെ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടവും നടപടി ശക്തമാക്കിയത്.

Exit mobile version