Pravasimalayaly

എസ്എസ്എല്‍വി വിക്ഷേപണം:ദൗത്യം വിജയകരമായോ എന്നതു സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു, ഉപഗ്രഹങ്ങളില്‍ നിന്ന് സിഗ്‌നല്‍ കിട്ടുന്നില്ല

ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടത്തുള്ള ഭ്രമണപഥങ്ങളില്‍ എത്തിക്കുന്നതിനായി ഐഎസ്ആര്‍ഒ രൂപകല്‍പന ചെയ്ത എസ്എസ്എല്‍വി വിജയകരമായി വിക്ഷേപിച്ചെങ്കിലും, ദൗത്യം വിജയകരമായോ എന്നതു സംബന്ധിച്ച് അനിശ്ചിതത്വം. വിക്ഷേപിച്ച ഉപഗ്രഹങ്ങളില്‍ നിന്നുള്ള സിഗ്നലുകള്‍ ലഭിക്കാത്തതാണ് പ്രശ്നം. വിക്ഷേപണത്തിന്റെ നാലാം ഘട്ടത്തില്‍ പ്രവര്‍ത്തിക്കേണ്ട ലിക്വിഡ് പ്രോപല്‍ഷന്‍ ബേസ്ഡ് വെലോസിറ്റി ട്രിമ്മിങ് മൊഡ്യൂളില്‍ എന്തോ സാങ്കേതിക തകരാര്‍ സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. സംഭവം നിരീക്ഷിച്ചുവരുകയാണെന്ന് ഐഎസ്ആര്‍ഒ ട്വീറ്റ് ചെയ്തു.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് ഇന്ന് രാവിലെ 9.18നായിരുന്നു വിക്ഷേപണം. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-02വിനെ എസ്എസ്എല്‍വി ഭ്രമണപഥത്തിലെത്തിക്കും. ആസാദിസാറ്റിനെയും എസ്എസ്എല്‍വി ഭ്രമണപഥത്തിലെത്തിക്കും.

ഭൂമധ്യരേഖയില്‍ നിന്നും 350 കിലോമീറ്റര്‍ അകലെയുള്ള, ലോവര്‍ എര്‍ത്ത് ഓര്‍ബിറ്റിലും സണ്‍സിംക്രനൈസ് ഓര്‍ബിറ്റിലേയ്ക്കുമുള്ള വിക്ഷേപണം ലക്ഷ്യമിട്ടാണ് എസ്എസ്എല്‍വി ഡി വണ്‍ അതിന്റെ പ്രഥമ ദൗത്യത്തിലേയ്ക്ക് കടക്കുന്നത്. അഞ്ഞൂറ് കിലോമീറ്റര്‍ ദൂരപരിധിയില്‍ അഞ്ഞൂറ് കിലോഗ്രാമില്‍ താഴെയുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിയ്ക്കാന്‍ എസ്എസ്എല്‍വിയ്ക്ക് കഴിയും. വാണിജ്യ വിക്ഷേപണ രംഗത്ത് ഏറെ ഉപകാരപ്രദമാകുന്നതാണ് പുതിയ വാഹനം.ഒരാഴ്ച കൊണ്ട് എസ്എസ്എല്‍വി വിക്ഷേപണത്തിന് തയ്യാറാക്കാന്‍ സാധിയ്ക്കും. പിഎസ്എല്‍വിയ്ക്ക് ഇത്, 40 ദിവസം വരെയാണ്. ഇതുതന്നെയാണ് എസ്എസ്എല്‍വിയുടെ പ്രധാന പ്രത്യേകതയും.

Exit mobile version