Pravasimalayaly

താന്‍ ആരോടാണ് കളിക്കുന്നത്, മകളുടെ പേര് പറഞ്ഞാല്‍ അദ്ദേഹം സഹിക്കില്ല; ഷാജ് കിരണിന്റെ ശബ്ദരേഖ പുറത്തുവിട്ട് സ്വപ്ന സുരേഷ്

മുഖ്യമന്ത്രി പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും കാര്യങ്ങളടക്കം ഷാജ് കിരണ്‍ പറയുന്നതിന്റെ ശബ്ദരേഖ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പുറത്തുവിടുന്നു. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ശബ്ദരേഖയാണ് പുറത്തുവിടുന്നത്. പാലക്കാട് ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസ് സ്ഥാപനത്തിന്റെ ഓഫിസില്‍ വച്ചാണ് ശബ്ദരേഖ പുറത്തുവിട്ടത്.

താന്‍ ആരോടാണ് കളിക്കുന്നതെന്നും താന്‍ അകാത്തായാല്‍ മകനെ നഷ്ടപ്പെടുമെന്നും ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയതായി സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. ഷാജ് കിരണ്‍ തന്നെ ഭീഷണിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ഷാജിനെ വിളിച്ചു വരുത്തി റെക്കോര്‍ഡ് ചെയ്ത ഓഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ഒരു അമ്മ എന്ന നിലയില്‍ തന്റെ കുഞ്ഞിനെ നഷ്ടപ്പെടാതിരിക്കുന്നതിന് വേണ്ടിയാണ് ഇത് ചെയ്തതെന്നും സ്വപ്ന പറഞ്ഞു.

ഷാജിനെ വളരെ നേരത്തേ അറിയാം. എം.ശിവശങ്കര്‍ ആണ് ഷാജിനെ പരിചയപ്പെടുത്തുന്നത്. എന്നാല്‍ നേരിട്ടു കാണുന്നത് ശിവശങ്കര്‍ പുസ്തകം പ്രസിദ്ധീകരിച്ചതു സംബന്ധിച്ച് വാര്‍ത്താ സമ്മേളനം നടത്തിയതിന് ശേഷമാണെന്നും സ്വപ്ന പറഞ്ഞു.

രഹസ്യമൊഴി നല്‍കിയ അന്ന് ഷാജിനെ കണ്ടിരുന്നു. ഷാജും ഇബ്രാഹിമുമായാണ് കാണാനെത്തിയത്. ഷാജ് ആണ് ഭീഷണിപ്പെടുത്തിയത്. ഇബ്രാഹിം ഒന്നും മിണ്ടിയില്ല. സരിത്തിനെ നാളെ പൊക്കുമെന്ന് ഭീഷണിപ്പെടുത്തി. അതിനാലാണ് സരിത്തിനെ കാണാതായപ്പോള്‍ ഷാജിനെ ആദ്യം വിളിച്ചത്. ‘നാളെ സരിത്തിനെ പൊക്കും. കളിച്ചിരിക്കുന്നത് ആരോടാണെന്ന് അറിയാമോ? അദ്ദേഹത്തിന്റെ മകളുടെ പേര് പറഞ്ഞാല്‍ അദ്ദേഹത്തിന് സഹിക്കാന്‍ കഴിയില്ല, എന്നായിരുന്നു ഭീഷണി’ സ്വപ്ന പറഞ്ഞു. തുടര്‍ന്നാണ് പിറ്റെ ദിവസം സരിത്തിനെ തട്ടികൊണ്ടു പോയത്. അപ്പോള്‍ തന്നെ ഞാന്‍ ഷാജിനെ വിളിച്ച് സംഭവം പറഞ്ഞു. അഞ്ചു മിനിട്ടിനുള്ളില്‍ തിരിച്ചു വിളിച്ച് വിജിലന്‍സാണ് കസ്റ്റഡിയിലെടുത്തതെന്ന് പറഞ്ഞു. എങ്ങനെ ഈ വിവരം ഷാജ് കിരണിന് കിട്ടിയെന്നും സ്വപ്ന ചോദിച്ചു.

Exit mobile version