Pravasimalayaly

ജെല്ലിക്കെട്ടിന് അനുമതി നൽകി തമിഴ്നാട് സർക്കാർ,കാളയുടെ ഉടമക്കും ഒരു സഹായിക്കും മാത്രമാകും റിംഗില്‍ ഇറങ്ങാന്‍ അനുമതി

കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കര്‍ശന നിബന്ധനകളോടെ തമിഴ്‌നാട് സര്‍ക്കാര്‍ ജെല്ലിക്കെട്ടിന് അനുമതി നല്‍കി. ജനുവരിയില്‍ പൊങ്കല്‍ ഉത്സവത്തിന്റെ ഭാഗമായാണ് പരമ്പരാഗതമായി ജെല്ലിക്കെട്ട് നടക്കുന്നത്. കാളയുടെ ഉടമക്കും ഒരു സഹായിക്കും മാത്രമാകും റിംഗില്‍ ഇറങ്ങാന്‍ അനുമതി നല്‍കുക.

ഇവര്‍ രണ്ട് ഡോസ് പ്രതിരോധ കുത്തിവെപ്പ് എടുത്തതിന്റെ രേഖയും 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. പങ്കെടുക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടംപ്രത്യേക ഐഡി കാര്‍ഡും നല്‍കും. പരമാവധി 300 പേർക്ക് മാത്രം പങ്കെടുക്കാൻ അനുമതി.

കാര്‍ഡില്ലാത്തവരെ റിംഗില്‍ പ്രവേശിപ്പിക്കില്ല. നാല് ദിവസം കൊണ്ടാടുന്ന പൊങ്കല്‍ ഉത്സവത്തിലെ മാട്ടുപൊങ്കല്‍ നാളിലാണ് ജെല്ലിക്കെട്ട് അരങ്ങേറുന്നത്. മധുരയ്ക്കു സമീപമുള്ള അലങ്കാനല്ലൂരാണ് ജെല്ലിക്കെട്ടിന് ഏറ്റവും പ്രശസ്തിയാര്‍ജിച്ച സ്ഥലം. പ്രത്യേക പരിശീലനം ലഭിച്ച കാളകളെയാണ് ജെല്ലിക്കെട്ടിനുപയോഗിക്കുന്നത്. ഈ കാളകളോടാണ് മനുഷ്യര്‍ പോരാടേണ്ടത്. പലപ്പോഴും ജെല്ലിക്കെട്ടില്‍ പങ്കെടുക്കുന്നവര്‍ക്ക് മാരകമായ പരിക്കുകളോ ജീവഹാനിയോ സംഭവിക്കാറുണ്ട്.

Exit mobile version