ലൈംഗികമായി ചൂഷണം ചെയ്‌തെന്ന യുവതികളുടെ പരാതി;ടാറ്റൂ കലാകാരന്‍ സുജീഷ് അറസ്റ്റില്‍

0
509

കൊച്ചി: ലൈംഗികമായി ചൂഷണം ചെയ്‌തെന്ന യുവതികളുടെ പരാതിയില്‍ ടാറ്റൂ കലാകാരന്‍ പി.എസ്. സുജീഷിനെ പൊലീസ് അറസ്റ്റു ചെയ്തു. യുവതികള്‍ ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയതിന്നു പിന്നാലെ ശനിയാഴ്ച വൈകിട്ട് ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. പിന്നാലെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.


ബലാത്സംഗമുള്‍പ്പെടെ 6 കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നാലെണ്ണം പാലാരിവട്ടം സ്റ്റേഷനിലും രണ്ടെണ്ണം ചേരാനല്ലൂര്‍ സ്റ്റേഷനിലും. ഇടപ്പള്ളിയിലെ ‘ഇന്‍ക്‌ഫെക്‌റ്റെഡ് ടാറ്റൂ സ്റ്റുഡിയോ’യിലെ കലാകാരനാണ് സുജീഷ്. ശനിയാഴ്ച വൈകിട്ട് പൊലീസ് ഇവിടെയെത്തി തെളിവ് ശേഖരിച്ചിരുന്നു.
സ്വകാര്യഭാഗത്തു ടാറ്റൂ വരയ്ക്കുന്നതിനിടെ സൂജീഷ് ലൈംഗികാതിക്രമം നടത്തിയതായി ഒരു യുവതി സമൂഹമാധ്യമത്തില്‍ വെളിപ്പെടുത്തിയതിനു പിന്നാലെ ഒട്ടേറെപ്പേര്‍ ഇവിടെയുണ്ടായ ദുരനുഭവം പങ്കുവയ്ക്കുകയായിരുന്നു.
സമൂഹമാധ്യമത്തിലൂടെ ആദ്യ വെളിപ്പെടുത്തല്‍ നടത്തിയ യുവതി മാതാപിതാക്കളോടൊപ്പമെത്തി പൊലീസിനോടു വിശദാംശങ്ങള്‍ പങ്കുവച്ചെങ്കിലും പരാതി നല്‍കിയിരുന്നില്ല. പിന്നീടാണ് ആറു പരാതികള്‍ ലഭിച്ചത്. നോര്‍ത്ത് വനിതാ സ്റ്റേഷനില്‍ യുവതികളുടെ മൊഴിയെടുത്ത ശേഷമാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. വൈദ്യ പരിശോധനയും പൂര്‍ത്തിയാക്കി.


ആദ്യം സമൂഹമാധ്യമമായ റെഡ്ഡിറ്റിലാണ് സുജേഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഒരു ‘മീ ടൂ’ ആരോപണം യുവതി പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് നിരവധി പരാതികള്‍ ഇയാള്‍ക്കെതിരെത്തന്നെ വിവിധ സമൂഹമാധ്യമങ്ങളിലായി ഉയര്‍ന്നുവന്നു. സുജേഷിന്റെ സ്ഥാപനത്തില്‍ ഇന്ന് റെയ്ഡ് നടത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുത്തിരുന്നു. ദേഹത്ത് ടാറ്റൂ വരയ്ക്കുന്നതിനിടെ, പ്രതി ലൈംഗികച്ചുവയോടെ സംസാരിക്കുകയും, അപമാനിക്കുകയും, ലൈംഗികപീഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്ന് വെളിപ്പെടുത്തലുകളുണ്ടായി. ഒരു യുവതി താന്‍ ബലാത്സംഗത്തിന് ഇരയായെന്നും തുറന്നെഴുതി.
2017 മുതല്‍ തുടങ്ങിയ പീഡനങ്ങളാണ് വിവിധ യുവതികളുടെ മൊഴിയിലുള്ളത്. സ്വകാര്യഭാഗത്ത് അനുവാദമില്ലാതെ സ്പര്‍ശിക്കുകയും, ടാറ്റൂ വരക്കാന്‍ എന്ന പേരില്‍ വിവസ്ത്രരാക്കി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നും ഇവരുടെ മൊഴിയിലുണ്ട്. സുജീഷിനെതിരെ കൂടുതല്‍ പരാതികള്‍ വരാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല.

Leave a Reply