പുലര്‍ച്ചെ പുരപ്പുറത്തൊരു കള്ളന്‍; പാലായിലുള്ള മകള്‍ കണ്ടത് ഫോണിലൂടെ; സ്റ്റേഷന്‍ അതിര്‍ത്തിപോലും നോക്കാതെ ഒന്നര കിലോമീറ്റര്‍ പിന്നാലെ ഓടി കള്ളനെ പിടികൂടി പൊലീസ്

0
271

കോട്ടയം: സ്ത്രീകളുടെ നൈറ്റി ധരിച്ച് മുതിര്‍ന്ന ദമ്പതികള്‍ താമസിക്കുന്ന വീട്ടില്‍ കവര്‍ച്ചയ്‌ക്കെത്തിയ മോഷ്ടാവിനെ പൊലീസും സംഘവും സമയോചിതമായ ഇടപെടലിലൂടെ പിടികൂടി. സ്റ്റേഷന്‍ അതിര്‍ത്തിപോലും നോക്കാതെയാണ് ഒന്നര കിലോമീറ്റര്‍ പിന്നാലെ ഓടി തലയോലപ്പറമ്പ് എസ് ഐ വി എം ജയ്‌മോനും സംഘവും മോഷ്ടാവിനെ പിടികൂടിയത്.വിമുക്തഭടനായ കീഴൂര്‍ മേച്ചേരില്‍ എം എം മാത്യുവിന്റെ (80) വീട്ടില്‍ കവര്‍ച്ച നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കീഴൂര്‍ ചിറ്റേട്ട് പുത്തന്‍പുര ബോബിന്‍സ് ജോണ്‍ (32) പിടിയിലായത്. വാതില്‍ പൊളിക്കാനും പൂട്ടുതുറക്കാനും ഉപയോഗിക്കുന്ന സ്റ്റീല്‍ കൊണ്ടുള്ള ആയുധവും പൊലീസ് കണ്ടെടുത്തു.

സംഭവം ഇങ്ങനെ- തലയോലപ്പറമ്പ് സ്റ്റേഷനിലെ പൊലീസ് സംഘം പൊതി മേഴ്‌സി ആശുപത്രിക്ക് സമീപം പട്രോളിങ് നടത്തുന്നതിനിടെ എസ്‌ഐ ജയ്‌മോന് ഫോണ്‍ വന്നു. കീഴൂരില്‍ ഒരു വീട്ടില്‍ കയറിയ മോഷ്ടാവ് കവര്‍ച്ചയ്ക്ക് മുന്നോടിയായി സിസി ടിവി ക്യാമറകള്‍ തുണികൊണ്ടു മൂടുന്നു എന്നായിരുന്നു സന്ദേശം. പ്രായമായ മാതാപിതാക്കള്‍ തനിച്ചു താമസിക്കുന്ന വീട്ടിലെ സിസി ടിവി ദൃശ്യങ്ങള്‍ പാലായില്‍ താമസിക്കുന്ന മകള്‍ സോണിയ മാത്യു തല്‍സമയം സ്വന്തം ഫോണില്‍ കണ്ടതാണ്. ഭയന്നു പോയ മകള്‍ കീഴൂരില്‍ അയല്‍വാസിയായ പ്രഭാത് കുമാറിനെ വിവരം അറിയിച്ചു. പ്രഭാത് എസ്‌ഐ ജയ്‌മോനു വിവരം കൈമാറുകയായിരുന്നു.

വെള്ളൂര്‍ സ്റ്റേഷന്‍ പരിധിയിലായിരുന്നു വീടെന്നത് കണക്കാക്കാതെ ജയ്‌മോനും സീനിയര്‍ സിപിഒ രാജീവും സ്ഥലത്തേക്ക് പാഞ്ഞു. ഒപ്പം വെള്ളൂര്‍ സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്തു. വീടിന്റെ ഗേറ്റ് ചാടിക്കടന്ന് പിന്നിലെത്തിയ പൊലീസിനെ കണ്ട് മോഷ്ടാവ് രണ്ടാം നിലയില്‍ നിന്നു മുറ്റത്തേക്ക് ചാടിയോടി. സ്ത്രീകളുടെ നൈറ്റിയാണ് ഇയാള്‍ ധരിച്ചിരുന്നത്.അപ്പോഴേക്കും വെള്ളൂര്‍ എസ്‌ഐ കെസജിയും സിപിഒ പി എസ് ബിബിനും സ്ഥലത്ത് എത്തി. റോഡിലൂടെയും റബര്‍ തോട്ടത്തിലൂടെയും പാടത്തുകൂടിയും ഓടിയ മോഷ്ടാവിനെ പൊലീസ് സംഘം പിന്നാലെ ഓടി കുറ്റിക്കാട്ടില്‍നിന്ന് പിടികൂടി വെള്ളൂര്‍ പൊലീസിന് കൈമാറി. പ്രതിയെ കോടതിയില്‍ ഹാജരാക്കിയതായി വെള്ളൂര്‍ എസ്എച്ച്ഒ പ്രസാദ് അറിയിച്ചു.

Leave a Reply