ഹോക്കിയിൽ ഇന്ത്യൻ വനിതകൾക്ക് തോൽവിയോടെ തുടക്കം. പൂൾ എയിലെ ആദ്യ മത്സരത്തിൽ നെതർലൻഡ്സ് ഇന്ത്യയെ അനായാസം കീഴടക്കി. 5-1നായിരുന്നു ഇന്ത്യയുടെ തോൽവി. ഒന്നാം ക്വാർട്ടറിലും രണ്ടാം ക്വാർട്ടറിലും മത്സരം 1-1ന് സമനിലയിൽ ആയിരുന്നു. എന്നാൽ മൂന്നാം ക്വാർട്ടറിൽ ഇന്ത്യ മത്സരം കൈവിട്ടു. മൂന്നു ഗോളുകളാണ് നെതർലൻഡ്സ് ഇന്ത്യൻ വലയിലെത്തിച്ചത്. ഇതോടെ 4-1ന്റെ ലീഡ് നേടി. നാലാം ക്വാർട്ടറിൽ ഒരു ഗോൾ കൂടി നേടി നെതർലൻഡ്സ് മത്സരം 5-1ന് വിജയിച്ചു. ആറാം മിനിറ്റിൽ ആൽബെർസ് ഫെലിസയിലൂടെ നെതർലൻഡ്സ് ലീഡെടുത്തു. 28-ാം മിനിറ്റിൽ ഇന്ത്യ തിരിച്ചടിച്ചു. ക്യാപ്റ്റൻ റാണി രാംപാൽ ആണ് ഗോൾ നേടിയത്. 33-ാം മിനിറ്റിൽ വാൻ ഗെഫെനിലൂടെ നെതർലൻഡ്സ് 2-1ന് മുന്നിലെത്തി. 43-ാം മിനിറ്റിൽ ആൽബെർസ് വീണ്ടും വല ചലിപ്പിച്ചു. 45-ാം മിനിറ്റിൽ മാറ്റ്ലയും 52-ാം മിനിറ്റിൽ വാൻ മസാക്കറും ലക്ഷ്യം കണ്ടതോടെ നെതർലന്റ്സിന്റെ ഗോൾപട്ടിക പൂർത്തിയായി. പൂൾ എയിലെ മറ്റൊരു മത്സരത്തിൽ അയർലന്റ് എതിരില്ലാത്ത രണ്ട് ഗോളിന് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു. പൂൾ എയിൽ ഇനി ജർമനിക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം