Friday, July 5, 2024
HomeNewsKeralaദീപുവിന്റെ കുടുംബത്തെ സംരക്ഷിക്കും, രക്തസാക്ഷി മണ്ഡപമോ സംഭാവനയോ പിരിക്കില്ല; സാബു എം.ജേക്കബ്

ദീപുവിന്റെ കുടുംബത്തെ സംരക്ഷിക്കും, രക്തസാക്ഷി മണ്ഡപമോ സംഭാവനയോ പിരിക്കില്ല; സാബു എം.ജേക്കബ്

കൊല്ലപ്പെട്ട കിഴക്കമ്പലത്തെ  ട്വന്റി ട്വന്റി പ്രവര്‍ത്തകന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് പാര്‍ട്ടി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ്. വീടിന്റെ എല്ലാ ചെലവും പാര്‍ട്ടി വഹിക്കും. ദീപുവിന്റെ പേരില്‍ രക്തസാക്ഷി മണ്ഡപമോ, സംഭാവനയോ പിരിക്കില്ല. ഈ കുടുംബം ഇന്നലെ വരെ ജീവിച്ചതിന്റെ നൂറിരട്ടി സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കുമെന്നും സാബു പറഞ്ഞു

ദീപുവിന്റെ മരണം പൊലീസ് അന്വേഷിച്ചാല്‍ നീതി ലഭിക്കില്ല. പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ട് വരെ അട്ടിമറിച്ചേക്കാം. ദീപു മരിച്ചത് തലയില്‍ തേങ്ങാ വീണാണെന്ന് വരെ പറഞ്ഞേക്കാമെന്ന് സാബു പറഞ്ഞു. 

അതേസമയം ദീപുവിന്റെ പൊതുദര്‍ശനത്തില്‍ പങ്കെടുത്ത ഇരുപത്തിയൊന്‍പതുപേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് കോവിഡ് മാനദണ്ഡ ലംഘനത്തിന് കുന്നത്തുനാട് പൊലീസ് കേസെടുത്തത്. പൊലീസിന്റെ പ്രതികാര നടപടിയെന്നായിരുന്നു സാബു എം.ജേക്കബ് പറഞ്ഞു.

കിഴക്കമ്പലത്ത് ട്വന്റി ട്വന്റി നഗറില്‍ ദീപുവിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച സ്ഥലത്ത് ആയിരത്തിലധികംപേര്‍ കൂട്ടംകൂടിയെന്നതിനാണ് പൊലീസ് കേസെടുത്തത്. ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ് ഉള്‍പ്പടെ ഇരുപത്തിയൊന്‍പതുപേരെ പ്രതിയാക്കിയാണ് കേസ്. ആയിരത്തിലധികംപേര്‍ പ്രതികളാണെന്നും പൊലീസ് പറയുന്നു. ദീപു കോവിഡ് പോസിറ്റീവ് ആയതിനാല്‍ കൃത്യമായി മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. ഇത് ലംഘിച്ചതിനാണ് കേസെടുത്തത്. എന്നാല്‍ സംസ്‌കാരച്ചടങ്ങുകള്‍ക്ക് അനുവാദം നല്കിയത് പൊലീസാണെന്നും,  പൊലീസ് അകമ്പടിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചതും സംസ്‌കരിച്ചതുമെന്നും സാബു എം.ജേക്കബ് പ്രതികരിച്ചു. അപ്പോള്‍ നിയന്ത്രിക്കാതിരുന്ന പൊലീസ് പിന്നീട്  കേസെടുത്തത് പ്രതികാര നടപടിയാണ്. സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത വി.ഡി.സതീശനും വി.പി.സജീന്ദ്രനുമെതിരെ കേസെടുക്കാത്തത് എന്താണെന്നും സാബു ചോദിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments