Pravasimalayaly

ഖാര്‍ക്കീവിന് നേരെ നടന്ന ആക്രമണം തീവ്രവാദ പ്രവര്‍ത്തനം, റഷ്യയെ ഭീകര രാഷ്ട്രമായി പ്രഖ്യാപിച്ച് യുക്രൈന്‍ പ്രസിഡന്റ്

യുക്രൈനില്‍ ആറാം ദിനവും റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ റഷ്യ ഭീകര രാഷ്ട്രമെന്ന് പ്രഖ്യാപിച്ച് യുക്രൈന്‍ പ്രസിഡന്റ് വല്‍ദിമിര്‍ സെലന്‍സ്‌കി. ഖാര്‍ക്കീവിന് നേരെ നടന്ന ആക്രമണം തീവ്രവാദ പ്രവര്‍ത്തനമാണെന്ന് സെലന്‍സ്‌കി കുറ്റപ്പെടുത്തി. തലസ്ഥാനമായ കീവിനെതിരായ ആക്രമണത്തെ പ്രതിരോധിക്കുകയാണ് മുഖ്യലക്ഷ്യം. യുക്രൈന്‍ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാന്‍ റഷ്യ ശ്രമിക്കുന്നതിനിടെ
കീവ് സൈനിക വിഭാഗത്തിന്റെ മേധാവിയായി ജനറല്‍ നിക്കൊളായി സൈര്‍നോവിനെ നിയമിച്ചു.

യുക്രൈനില്‍ ആക്രമണം ശക്തമാക്കുമെന്ന നിലപാടിലാണ് റഷ്യ. ലക്ഷ്യം നേടുന്നത് വരെ ആക്രമണം തുടരുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി പ്രതികരിച്ചു. യുക്രൈനിലെ മേഖലകള്‍ റഷ്യ പിടച്ചടക്കില്ല. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കും. യുക്രൈന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ മാത്രമാണ് തങ്ങളുടെ ആക്രമണമെന്നും റഷ്യന്‍ പ്രതിരോധമന്ത്രി വ്യക്തമാക്കി.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ യുക്രൈനിലെ സാധാരണക്കാരെ റഷ്യക്കെതിരായി യുദ്ധത്തിന് ഉപയോഗിക്കുകയാണ്. സൈനികരല്ലാത്ത സാധാരണക്കാരെ മനുഷ്യ കവചമായി യുക്രൈന്‍ ഉപയോഗിക്കുകയാണെന്നും റഷ്യ ചൂണ്ടിക്കാട്ടി. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്ന് അമേരിക്ക ആണവായുധങ്ങള്‍ പിന്‍വലിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു.

Exit mobile version