Pravasimalayaly

വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി; തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടു

കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് അദ്ദേഹത്തിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനം ആശങ്കാവഹമായിരുന്നു. നിലവില്‍ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും സാധാരണ നിലയിലേക്ക് തിരിച്ചെത്തി.

കുറിച്ചിയിൽ മൂർഖനെ പിടികൂടുന്നതിനിടെ കടിയേറ്റ വാവ സുരേഷിനെ ഇന്നലെ വൈകുന്നേരമാണ് മെഡിക്കൽ കോളെജിലെ ക്രിറ്റിക്കൽ കെയർ ഐസിയുവിൽ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സുരേഷിനെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.

പിടികൂടിയ മൂർഖനെ പാസ്റ്റിക് ചാക്കിലേക്കു മാറ്റാനുള്ള ശ്രമത്തിനിടെയാണ് വാവ സുരേഷിനു കടിയേറ്റത്. തുടയിൽ കടിച്ചുപിടിച്ച പാമ്പിനെ വാവ സുരേഷ് വലിച്ച് വേർപെടുത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ വാവ സുരേഷ് ബോധരഹിതനായിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അതീവ ഗുരുതരാവസ്ഥയിലാണ് അദ്ദേഹമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

കോട്ടയം മെഡിക്കൽ കൊളേജ് സൂപ്രണ്ട് ഡോ. ടി. കെ. ജയകുമാർ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സുരേഷിന് ചികിത്സ നല്‍കുന്നത്. സുരേഷിന് സൗജന്യ ചികിത്സ നല്‍കാനുള്ള നിര്‍ദേശം നല്‍കിയിട്ടുള്ളതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്നലെ തന്നെ അറിയിച്ചിരുന്നു.

രണ്ടാഴ്ച മുൻപ് വാവ സുരേഷ് സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചിരുന്നു. തിരുവനന്തപുരം പോത്തൻകോട്ട് വച്ച് ജനുവരി 17നായിരുന്നു അപകടം. അപകടത്തിൽ തലയ്ക്ക് പരുക്കേറ്റ വാവ സുരേഷ് തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം പാമ്പുപിടിത്തത്തിന് ഇറങ്ങുകയായിരുന്നു.

Exit mobile version