Pravasimalayaly

‘വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ പരസ്യമായി ഉന്നയിക്കുന്നു’; ചിറ്റയം ഗോപകുമാറിനെതിരെ പരാതിയുമായി വീണാ ജോർജ്

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ പരസ്യമായി ഉന്നയിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി വീണ ജോർജ് എൽ.ഡി.എഫ് നേതൃത്വത്തിന് പരാതി നൽകി. പത്തനംതിട്ടയിൽ സർക്കാരിന്റെ പൊതുപരിപാടികളിൽ തന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചതല്ലാതെ യാതൊരു വിധത്തിലുള്ള ഒരു അറിയിപ്പും ഇത് സംബന്ധിച്ച് നൽകിയില്ലെന്നും എം.എൽ.എമാരോട് കൂടിയാലോചന നടത്തുന്നില്ലെന്നുമായിരുന്നു ചിറ്റയം ഗോപകുമാറിന്റെ ആരോപണം.

പത്തനംതിട്ട ജില്ലയിൽ നിലനിൽക്കുന്ന സിപിഐ-സിപിഎം അഭിപ്രായ ഭിന്നതകൾക്കിടെ മറനീക്കിയാണ് ഇത്തരത്തിൽ ഡെപ്യൂട്ടി സ്പീക്കറുടെ ഭാഗത്തുനിന്നും മന്ത്രിക്കെതിരായ ഗുരുതരമായ പരാമർശങ്ങൾ ഉണ്ടായത്. ഏകപക്ഷീയമായി മന്ത്രി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുവെന്നു ഗുരുതര ആരോപണങ്ങളും മന്ത്രിക്കെതിരെ ഡെപ്യൂട്ടി സ്പീക്കർ പരസ്യമായി ഉന്നയിച്ചു. മന്ത്രി വീണ ജോർജിനെതിരെ ഇതുമായി ബന്ധപ്പെട്ട് സിപിഐക്കും എതിർപ്പുകൾ ഉണ്ടായിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഡെപ്യൂട്ടി സ്പീക്കർ മന്ത്രിക്കെതിരെ പരസ്യ വിമർശനം ഉന്നയിച്ചത്. ഈ വിമർശനം ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫ് സംസ്ഥാന നേതൃത്വത്തിന് മന്ത്രിയുടെ പരാതി. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന് മന്ത്രി പരാതി നൽകിയതായാണ് വിവരം.

ജില്ലയിലെ പാർട്ടിയിലെയും അണികളുടെയും വികാരത്തെ മനസ്സിലാക്കുന്നില്ല. ആശയ ഭിന്നത ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുവെന്ന പരാതിയും മന്ത്രിക്കെതിരെ ചിറ്റയം ഗോപകുമാർ ഉന്നയിച്ചു. അടൂർ ആശുപത്രിയിലെ ലൈംഗിക അതിക്രമ പരാതിയിൽ താനെടുത്ത നടപടിയെ ചൊല്ലി വ്യക്തിവിരോധം തീർക്കുകയാണ് ചിറ്റയം ഗോപകുമാർ. ഇത്തരത്തിലുള്ള ഏകപക്ഷീയമായും വ്യക്തിപരവുമായിട്ടുള്ള വിമർശനങ്ങൾ തിരിച്ചും ഉന്നയിച്ചു കൊണ്ടാണ് മന്ത്രി ഡെപ്യൂട്ടി സ്പീക്കർക്കെതിരെ പരാതി നൽകിയിട്ടുള്ളത്. അതേസമയം മന്ത്രി വീണ ജോർജിനെ പിന്തുണച്ചുകൊണ്ട് ജില്ലയിലെ സിപിഎം നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പരസ്യ പ്രതികരണവുമായി രംഗത്തെത്തി. വിഷയത്തിൽ മന്ത്രി വീണ ജോർജ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Exit mobile version