Pravasimalayaly

യു കെ യിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം കൂടുതൽ മാരകമായേക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടൻ

യുകെയിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം കൂടുതൽമാരകമായേക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ജനിതകമാറ്റം സംഭവിച്ച വൈറസ് കൂടുതൽ മാരകമായേക്കാമെന്നതിന് പ്രാഥമികമായി തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ വേഗത്തിൽ വ്യാപിക്കുന്നതിനു പുറമേ, വകഭേദം വന്ന വൈറസിന് ഉയർന്ന തോതിലുള്ള മരണ നിരക്കുമായി ബന്ധമുണ്ടെന്നും ഇതിന് തെളിവുകളുണ്ടെന്നും ബോറിസ് ജോൺസൺ പറഞ്ഞു. എന്നാൽ മരണസംഖ്യയുടെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വകഭേദം വന്ന കൊറോണ വൈറസ് ചില പ്രായക്കാർക്ക് 30 മുതൽ 40 ശതമാനം വരെ മാരകമായേക്കാമെന്ന് ശാസ്ത്രജ്ഞനായ പാട്രിക് വാലൻസ് പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രിട്ടനിലെ കോവിഡ് സ്ഥിതി മോശമാകുന്നതിൽ വകഭേദം വന്ന വൈറസിനെ കുറ്റപ്പെടുത്തുകയാണ് ബോറിസ് ജോൺസൺ. വെള്ളിയാഴ്ച 1401 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 95,981 ആയി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോവിഡ് മരണങ്ങൾ 16 ശതമാനമാണ് ഉയർന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കോവിഡ് ഏറ്റവും മോശമായി ബാധിച്ച ഏപ്രിൽ മാസത്തേക്കാൾ ഇരട്ടിയിലധികവുമാണ്. സെപ്റ്റംബറിൽ തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലാണ് കൊറോണ വൈറസിന്റെ വകഭേദം ആദ്യമായി കണ്ടെത്തിയത്. ചൈനയടക്കം 60ൽ അധികം രാജ്യങ്ങളിൽ കൊറോണ വൈറസിന്റെ വകഭേദം റിപ്പോർട്ട് ചെയ്തിരുന്നു

Exit mobile version