Pravasimalayaly

പകൽ ആക്രി പെറുക്കൽ,രാത്രി മോഷണം,കവർച്ചയ്ക്കായി കൊല്ലാനും മടിക്കില്ല:നാടോടി സ്ത്രീകൾ കൊച്ചിയിൽ പിടിയിൽ

കൊച്ചി: അടച്ചിട്ട വീടുകളിൽനിന്ന് പണവും വസ്തുക്കളും മോഷ്ടിക്കുന്ന നാടോടി സ്ത്രീകൾ പിടിയിൽ. എറണാകുളം ലക്ഷ്മി ആശുപത്രിക്ക് സമീപമുള്ള വീട്ടിൽ കയറി 20 പവൻ സ്വർണവും 3,25,000 രൂപയും അമേരിക്കൻ ഡോളറും ഗോൾഡൻ റോളക്സ് വാച്ചുമടക്കം 25 ലക്ഷം രൂപ വരുന്ന വസ്തുക്കളാണ് പ്രതികൾ മോഷ്ടിച്ചത്. കോഴിക്കോട്, തിരുവോട് കോട്ടൂർ ലക്ഷം വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ അമരാവതി (20), വയനാട് ബത്തേരി കേണിച്ചിറ പൂതാടി കരയിൽ എകെജി റോഡിൽ മണിക്കുന്ന് വീട്ടിൽ, മാരിമുത്തുവിന്റെ ഭാര്യ ദേവി (22), മുത്തപ്പന്റെ കസ്തൂരി (22), കേശവന്റെ ഭാര്യ ദേവി (21) എന്നിവരാണ് അറസ്റ്റിലായത്.

മോഷണം നടന്ന വീട്ടിൽ സിസിടിവി ക്യാമറകൾ ഇല്ലാതിരുന്നത് അന്വേഷണത്തെ സാരമായി ബാധിച്ചു. പിന്നീട് അന്വേഷണ സംഘം ആ വീടിന്റെ പരിസരത്തുള്ള ക്യാമറകൾ പരിശോധിച്ചപ്പോഴാണ് നാടോടികളെ കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് കണ്ണൂർ, കോഴിക്കോട്, വയനാട് തുടങ്ങിയ സ്ഥലങ്ങളിൽ പ്രതികൾക്കായി തിരച്ചിൽ നടത്തി ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒന്നാം പ്രതിയെ പരിശോധിച്ചതിൽ മോഷണമുതലിന്റെ കുറച്ചു ഭാഗം ശരീര ഭാഗത്തുനിന്ന് തന്നെ കണ്ടു കിട്ടി. ചോദ്യം ചെയ്തതിൽ നിന്നും കിട്ടിയ വിവരങ്ങളനുസരിച്ച് മറ്റു പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതികളെ ചോദ്യം ചെയ്തതിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. രാവിലെ മുതൽ വൈകിട്ട് വരെ കുട്ടികളുമായി ആക്രി സാധനങ്ങൾ ശേഖരിക്കുവാൻ എന്ന വ്യാജേന കറങ്ങി നടന്ന് ആളില്ലാത്ത വീടുകൾ നോക്കി വെച്ച് മോഷണം നടത്തുകയാണ് ഇവർ ചെയ്യുന്നത്. ചില വീടുകളിൽ രാത്രി സമയങ്ങളിൽ ഇവരോടൊപ്പമുള്ള പുരുഷന്മാരാണ് മോഷണത്തിന് കയറുന്നത്. ആ സമയം ആരെങ്കിലും വീട്ടിനുള്ളിൽ ഉണ്ടെങ്കിൽ ആക്രമിക്കാനും മടിക്കില്ല. സിസിടിവി ക്യാമറ ഉള്ള വീടുകളെ പൂർണ്ണമായും ഒഴിവാക്കുകയാണ്. ആരുമില്ലാത്ത പൂട്ടിക്കിടക്കുന്ന വീടാണെന്ന് മനസ്സിലാക്കാൻ എന്തെങ്കിലും അടയാളം ചെയ്ത് വയ്ക്കും. പിന്നീട് വന്ന് മോഷണം നടത്തുകയാണ് പതിവ്. സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിജയശങ്കറിന്റെ നേതൃത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Exit mobile version