Pravasimalayaly

യൂത്ത് കോൺഗ്രസ് നേതാവിനെതിരെ പരാതി നൽകിയ വനിതാ നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുബിനെതിരെ പരാതി നൽകിയ വനിതാ നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് രാവിലെയായിരുന്നു യുവതി ആത്മഹത്യക്ക് ശ്രമിച്ചത്.ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശോഭാ സുബിനെതിരെ പരാതി നൽകിയതിന് പിന്നാലെ വനിതാ നേതാവ് രൂക്ഷമായ സൈബർ ആക്രമണം നേരിട്ടതിന്റെ തെളിവുകൾ പുറത്തുവന്നിട്ടിട്ടുണ്ട്. ശോഭാ സുബിൻ തന്റെ മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നായിരുന്നു വനിതാ നേതാവിന്റെ പരാതി. ശോഭാ സുബിന് പുറമെ യൂത്ത് കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടിൽ, മണ്ഡലം ഭാരവാഹി അഫ്സൽ എന്നിവർക്കെതിരെയും യുവതി പരാതി നൽകിയിട്ടുണ്ട്. വനിതാ നേതാവിനെ മോശക്കാരിയാക്കി ചിത്രീകരിച്ച് കൊണ്ടാണ് സൈബർ ലോകത്തെ കോൺഗ്രസ് പ്രവർത്തകരുടെ പ്രചരണം നടത്തിയത്. യുവതിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന ഭീഷണിയും ഇവർ ഉയർത്തിയിരുന്നു. ഇതിന് വേണ്ടി സൃഷ്ടിച്ച ടെലഗ്രാം ഗ്രൂപ്പിന്റെ സ്‌ക്രീൻഷോട്ടകൾ അടങ്ങിയ തെളിവുകളും പുറത്തുവന്നിട്ടുണ്ട്.യുവതിയുടെ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന മുസ്ലിം ലീഗ് സൈബർ പോരാളി യാസർ എടപ്പാളും ഭീഷണിയുയർത്തിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മതിലകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊടുങ്ങല്ലുർ ഡി.വൈ.എസ്.പിക്ക് നൽകിയ പരാതിയിലാണ് മതിലകം പൊലീസ് കേസെടുത്തത്.പരാതിയിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ യുവതിയെ സമീപിച്ചെങ്കിലും പരാതിയുമായി മുന്നോട്ട് പോകാൻ തന്നെയായിരുന്നു അവരുടെ തീരുമാനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കയ്പമംഗലമം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്നു ശോഭ സുബിൻ

Exit mobile version